എസ്എസ്എല്‍സി ഫലം ഏപ്രില്‍ 16ന്
Thursday, March 5, 2015 12:33 AM IST
തിരുവനന്തപുരം: എസ്എസ്എല്‍സി ഫലപ്രഖ്യാപനം ഏപ്രില്‍ 16നു നടത്താന്‍ വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അധ്യാപക സംഘടനാ നേതാക്കളുടെ യോഗത്തില്‍ തീരുമാനം. ഇതിനായി മൂല്യനിര്‍ണയ ക്യാമ്പുകള്‍ ഈ മാസം 31നു തന്നെ തുടങ്ങും. ഏപ്രില്‍ ആറിനു മൂല്യനിര്‍ണയം തുടങ്ങാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാല്‍, ആറിനു മൂല്യനിര്‍ണയം തുടങ്ങിയാല്‍ ഏപ്രില്‍ 25നോ അതിനുശേഷമോ മാത്രമേ ഫലപ്രഖ്യാപനം നടത്താനാകൂയെന്നു സംഘടനാ നേതാക്കള്‍ അറിയിച്ചതോടെയാണു നേരത്തെ തുടങ്ങാന്‍ തീരുമാനിച്ചത്. ഇത്തവണ 54 മൂല്യനിര്‍ണയ ക്യാമ്പുകളാണുള്ളത്. എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റുകള്‍ മേയില്‍ വിതരണം ചെയ്യും. ജൂണ്‍ ആദ്യ ആഴ്ചയില്‍ തന്നെ പ്ളസ് വണ്‍ പ്രവേശന നടപടി തുടങ്ങും. പരീക്ഷാ ഇന്‍വിജിലേറ്റര്‍മാരായി 25,000 പേരെയും മൂല്യനിര്‍ണയത്തിന് 12,500 പേരെയും നിയമിക്കും. യോഗത്തില്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ.ബിശ്വാസ് മേത്ത, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. ഗോപാലകൃഷ്ണ ഭട്ട്, പരീക്ഷാ സെക്രട്ടറി സുകുമാരന്‍, അധ്യാപക സംഘടനാ നേതാക്കളായ പി. ഹരിഗോവിന്ദന്‍, ജയിംസ് കുര്യന്‍, തിലകരാജ്, എ.കെ. സെയ്നുദീന്‍, സലാവുദീന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.