സോളാറില്‍ സിബിഐ വേണമെന്ന വി.എസിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി
സോളാറില്‍ സിബിഐ വേണമെന്ന വി.എസിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി
Thursday, March 5, 2015 12:08 AM IST
കൊച്ചി: സോളാര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി ആക്ടിംഗ് ചീഫ് ജസ്റീസ് അശോക് ഭൂഷണ്‍, ജസ്റീസ് എ.എം. ഷെഫീ ഖ് എന്നിവരുള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി.

അന്വേഷണത്തിനു സര്‍ക്കാര്‍ ജുഡീഷല്‍ കമ്മീഷനെ നിയോഗിക്കുന്നതിനു മുമ്പാണു വി.എസ് ഹര്‍ജി സമര്‍പ്പിച്ചതെന്നു കോടതി ചൂണ്ടിക്കാട്ടി. കേസുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും അന്വേഷണ കമ്മീഷന്റെ പരിഗണനയിലാണ്. ഹര്‍ജിക്കാരന്റെ ആവശ്യങ്ങള്‍ കമ്മീഷന്റെ അന്വേഷണ പരിധിയിലുണ്ട്. വി.എസ് ഉള്‍പ്പെടെ 21 പേര്‍ കമ്മീഷനു മുമ്പില്‍ ഹാജരായി മൊഴി നല്‍കിയിട്ടുണ്ട്. ശരിയായ രീതിയില്‍ അന്വേഷണം നടക്കുന്ന കേസിലാണ് ഇപ്പോള്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്.


സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് 33 കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്െടന്നും ഇതിന്റെ തുടര്‍നടപടി വിചാരണക്കോടതിയില്‍ നടക്കുകയുമാണെന്നും സര്‍ക്കാര്‍ വിശദീകരണ പത്രിക സമര്‍പ്പിച്ചിരുന്നു. ആവശ്യമായ വകുപ്പുകള്‍ കേസില്‍ ഉള്‍പ്പെടുത്തിയില്ലെന്നാണു ഹര്‍ജിക്കാരന്റെ വാദം. എന്നാല്‍, വിചാരണ നടക്കുന്ന ഈ ഘട്ടത്തില്‍ ഹൈക്കോടതി അഭിപ്രായം പറയുന്നില്ല. കൂടുതല്‍ വാദ ങ്ങള്‍ ഉചിതമായ സമയത്തു ബന്ധപ്പെട്ട വേദിയില്‍ ഉന്നയിക്കാം. പരിഗണനാര്‍ഹമായ ഏതെങ്കിലും വിവരം ഒഴിവാക്കിയെന്നു ഹര്‍ജിക്കാരനു ബോധ്യപ്പെട്ടാല്‍ അധികാര പരിധിയിലുള്ള കോടതിയെ സമീപിച്ച് ഉത്തരവു നേടാം- ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.