സാങ്കേതിക ന്യായം പറഞ്ഞ് ഇന്‍ഷ്വറന്‍സ് നല്‍കാതിരിക്കാനാവില്ല: ഹൈക്കോടതി
സാങ്കേതിക ന്യായം പറഞ്ഞ് ഇന്‍ഷ്വറന്‍സ് നല്‍കാതിരിക്കാനാവില്ല: ഹൈക്കോടതി
Thursday, March 5, 2015 12:13 AM IST
കൊച്ചി: വാഹാനാപകട കേസില്‍ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യതയില്‍ നിന്ന് ഇന്‍ഷ്വറന്‍സ് കമ്പനിക്ക് ഒഴിയാനാവില്ലെന്നു ജസ്റീസുമാരായ ടി.ആര്‍. രാമചന്ദ്രന്‍ നായര്‍, എ.വി. രാമകൃഷ്ണപിള്ള, പി.വി. ആശ എന്നിവരുള്‍പ്പെട്ട ഹൈക്കോടതി ഫുള്‍ ബെഞ്ച് ഉത്തരവിട്ടു. ആലുവ സ്വദേശി ടി.എച്ച്. റെജി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.

ഹര്‍ജിക്കാരന്റെ ഉടമസ്ഥതയിലുള്ള വാഹനം പിറകോട്ട് എടുത്തപ്പോള്‍ ആലങ്ങാട് ജോസഫ് മരിച്ചതുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ച ആക്സിഡന്റ് ക്ളെയിംസ് ട്രൈബ്യൂണല്‍ നഷ്ടപരിഹാരത്തുക വാഹന ഉടമയില്‍നിന്ന് ഈടാക്കണമെന്ന് ഉത്തരവു നല്‍കിയിരുന്നു. വാഹനം ഇന്‍ഷ്വര്‍ ചെയ്തിരുന്നെങ്കിലും വാഹനത്തിന്റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തതിനാല്‍ ഇന്‍ഷ്വറന്‍സ് കമ്പനിക്കു ബാധ്യതയില്ലെന്നായിരുന്നു ഹര്‍ജിയിലെ വാദം. ഇത് അംഗീകരിച്ചായിരുന്നു ട്രൈബ്യൂണലിന്റെ ഉത്തരവ്. ഇന്‍ഷ്വറന്‍സ് കമ്പനിയുടെ ബാധ്യത സംബന്ധിച്ചു ഡിവിഷന്‍ ബെഞ്ചില്‍ വ്യത്യസ്ത അഭിപ്രായം ഉടലെടുത്തതിനാലാണു ഹര്‍ജി ഫുള്‍ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടത്.


ചരക്കുവാഹനങ്ങളില്‍ യാത്രക്കാരെ കയറ്റിയാലോ യാത്രാവാഹനങ്ങളില്‍ ചരക്കുകയറ്റി യാത്ര ചെയ്താലോ മാത്രമെ ഇന്‍ഷ്വറന്‍സ് കമ്പനിയുടെ ബാധ്യത ഇല്ലാതാവുകയുള്ളൂവെന്നു മോട്ടോര്‍ വാഹന നിയമത്തിലെ 149(2)-ാം അനുഛേദത്തില്‍ വ്യക്തമാക്കിയിട്ടുണ്െടന്നു കോടതി ചൂണ്ടിക്കാട്ടി.

വാഹനത്തിന്റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെന്ന കാരണത്താല്‍ ഇന്‍ഷ്വറന്‍സ് കമ്പനിയുടെ ബാധ്യത തീരുകയില്ല. സര്‍ട്ടിഫിക്കറ്റ് കാലഹരണപ്പെട്ടു എന്ന സാങ്കേതിക ന്യായം പറഞ്ഞ് ബാധ്യതയില്‍നിന്ന് ഒഴിഞ്ഞുമാറാനാവില്ല. നഷ്ടപരിഹാരം ഉടമയില്‍നിന്ന് ഈടാക്കണമെന്ന ഉത്തരവ് ഫുള്‍ ബെഞ്ച് റദ്ദാക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.