ചെറിയമ്മ വധം മൃഗീയമെന്നു കോടതി; പ്രതിക്കു ജീവപര്യന്തം തടവും പിഴയും
Friday, March 6, 2015 12:25 AM IST
തൊടുപുഴ: വിവാഹം നിശ്ചയിച്ച യുവതിയെ ശല്യപ്പെടുത്തരുതെന്ന് പറഞ്ഞതിന് പ്രതികാരമായി ചെറിയമ്മയെ വെട്ടിക്കൊലപ്പെടുത്തി കാല് മുറിച്ചുമാറ്റിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും അഞ്ചു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴയൊടുക്കിയില്ലെങ്കില്‍ മൂന്നു വര്‍ഷംകൂടി തടവ് അനുഭവിക്കണം. മൃഗീയമായാണ് കൊലപാതകം നടത്തിയതെന്ന് കോടതി നിരീക്ഷിച്ചു.

കുമാരമംഗലം ഈസ്റ് കലൂര്‍ പാറേപ്പുത്തന്‍പുരയില്‍ പൌലോസിന്റെ മകന്‍ ജീവനെ ശിക്ഷിച്ചാണ് തൊടുപുഴ നാലാം അഡീഷണല്‍ കോടതി ജഡ്ജി ഡി. സുരേഷ്കുമാര്‍ വിധി പ്രസ്താവിച്ചത്. പ്രതിയുടെ പിതൃസഹോദരന്‍ വക്കന്‍ എന്നു വിളിക്കുന്ന ജോര്‍ജിന്റെ ഭാര്യ ലിസി (48) ആണ് ദാരുണമായി കൊലചെയ്യപ്പെട്ടത്.

2011 മാര്‍ച്ച് 17നാണ് കേസിന് ആസ്പദമായ സംഭവം. അന്നു രാവിലെ പത്തോടെ കൊല്ലപ്പെട്ട ലിസി വീടിനു സമീപത്തുനിന്ന് അയല്‍വാസികളായ സൌമ്യ, ബിന്ദു എന്നിവരുമായി സംസാരിച്ചുകൊണ്ടിരിക്കെയാണ് പ്രതി വാക്കത്തിയുമായി പാഞ്ഞെത്തി ലിസിയെ വെട്ടി വീഴ്ത്തിയത്. കഴുത്തിന് വെട്ടേറ്റുവീണ ലിസിയുടെ ഇടത് കാല്‍ മുറിച്ചെടുത്ത് സൌമ്യയെന്ന യുവതിയുടെ വീട്ടുമുറ്റത്തിട്ടതിന് ശേഷം ജീവന്‍ രക്ഷപ്പെട്ടു.


ഉച്ചയോടെ നാട്ടുകാര്‍ തൊടുപുഴ പട്ടയംകവല ഭാഗത്തുവച്ചാണ് പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. അയല്‍വാസിയായ സൌമ്യയെന്ന യുവതിയുടെ വീട്ടില്‍ ഇടയ്ക്ക് ജീവന്‍ സംസാരിക്കാന്‍ പോകുമായിരുന്നു. സൌമ്യയ്ക്ക് വിവാഹം ഉറപ്പിച്ചതോടെ ജീവനോട് വീട്ടില്‍ വരരുതെന്ന് സൌമ്യയുടെ ബന്ധുക്കള്‍ പറഞ്ഞു. ഈ വിവരം ലിസി മുഖേനയാണ് ജീവന്റെ ബന്ധുക്കളെ അറിയിച്ചത്. ഇതേത്തുടര്‍ന്നാണു പ്രതി ജീവന് ലിസിയോട് പകയുണ്ടായതെന്നാണ് പ്രോസിക്യൂഷന്‍ വാദം. തൊടുപുഴ സി.ഐ ആയിരുന്ന എന്‍.ആര്‍ ജയരാജാണ് കേസ് അന്വേഷിച്ച് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. ജീവന്‍ ഇപ്പോള്‍ വൃക്കരോഗം ബാധിച്ച് ചികിത്സയിലാണ്. ഇയാളുടെ രോഗം നിമിത്തമാണ് കേസിന്റെ വിസ്താരം ഏറെ വൈകിയത്. പിഴ കൊല്ലപ്പെട്ട ലിസിയുടെ ഭര്‍ത്താവ് ജോര്‍ജിന് നല്‍കാനും കോടതി വിധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.