കൈക്കൂലി: നാലു പോലീസുകാര്‍ക്കു സസ്പെന്‍ഷന്‍
Friday, March 6, 2015 12:27 AM IST
കൊച്ചി: കഞ്ചാവുകേസില്‍നിന്ന് ഒഴിവാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ നാലു പോലീസുകാരെ സസ്പെന്‍ഡ് ചെയ്തു. കളമശേരി പോലീസ് സ്റേഷനിലെ ഗ്രേഡ് എസ്ഐ പൌലോസ്, എഎസ്ഐ രാജന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷിന്റോ, സനല്‍ എന്നിവരെയാണു സംഭവത്തെക്കുറിച്ച് അന്വേഷിച്ച ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ടി. നാരായണന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മധ്യമേഖല ഐജി എം.ആര്‍. അജിത്കുമാര്‍ സസ്പെന്‍ഡ് ചെയ്തത്. കേസില്‍നിന്ന് ഒഴിവാക്കാന്‍ ഇടനിലക്കാരിയായി രണ്ടു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു വിലപേശിയ കവിതാ എസ്. പിള്ളക്കെതിരേ കേസെടുക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥരെ പ്രതികളാക്കി കേസ് രജിസ്റര്‍ ചെയ്യാന്‍ വിജിലന്‍സും തീരുമാനിച്ചു.


ഡിസിപിയുടെ വകുപ്പുതല അന്വേഷണത്തിനു സമാന്തരമായി വിജിലന്‍സും സംഭവത്തെക്കുറിച്ച് അന്വേഷിച്ചു. ഗ്രേഡ് എസ്ഐയും എഎസ്ഐയും കുറ്റക്കാരാണെന്നാണു വിജിലന്‍സിന്റെ പ്രാഥമിക റിപ്പോര്‍ട്ടിലുള്ളത്. റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടറുടെ അംഗീകാരത്തിനായി തിരുവനന്തപുരത്തേക്ക് അയച്ചിരിക്കയാണ്. അംഗീകാരം ലഭിച്ചാലുടന്‍ പോലീസുകാരെ പ്രതികളാക്കി കേസ് രജിസ്റര്‍ ചെയ്യുമെന്നു വിജിലന്‍സ് എസ്പി അറിയിച്ചു. നാളെ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ എഫ്ഐആര്‍ നല്‍കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.