ദേശീയ ഗെയിംസ്: വസ്തുതാന്വേഷണം നടത്താന്‍ സിബിഐക്കു നിര്‍ദേശം
ദേശീയ ഗെയിംസ്: വസ്തുതാന്വേഷണം നടത്താന്‍ സിബിഐക്കു നിര്‍ദേശം
Saturday, March 7, 2015 12:00 AM IST
കൊച്ചി: ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട അഴിമതിയാരോപണത്തില്‍ വസ്തുതാപരമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി സിബിഐക്കു നിര്‍ദേശം നല്‍കി. ഗെയിംസില്‍ അഴിമതിയുണ്െടന്ന തന്റെ പരാതിയില്‍ പ്രഥമവിവര റിപ്പോര്‍ട്ട് രജിസ്റര്‍ ചെയ്ത് സിബിഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു വി. ശിവന്‍കുട്ടി എംഎല്‍എ നല്‍കിയ ഹര്‍ജിയിലാണു ജസ്റീസ് പി. ഉബൈദിന്റെ ഉത്തരവ്. മുഖ്യമന്ത്രിയും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഒഴികെ സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള എതിര്‍കക്ഷികള്‍ക്കു നോട്ടീസ് അയയ്ക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹര്‍ജി ഒരു മാസം കഴിഞ്ഞു വീണ്ടും പരിഗണിക്കും.

ശിവന്‍കുട്ടിയുടെ പരാതിയില്‍ അന്വേഷണം നടത്തണമെന്നാണ് ആവശ്യപ്പെടുന്നതെങ്കിലും അഴിമതി നടത്തിയത് ആരാണെന്നതു സംബന്ധിച്ചു വ്യക്തതയില്ലെന്നു കോടതി പറഞ്ഞു. അതിനാല്‍ വസ്തുതാപരമായ അന്വേഷണം കൂടാ തെ കേസ് രജിസ്റര്‍ ചെയ്യണമെന്നു നിര്‍ദേശിക്കാനാവില്ല. ആരെല്ലാമാണ് അഴിമതി നടത്തിയതെന്നോ ഏതു തരത്തിലുള്ള അഴിമതിയാണു നടത്തിയതെന്നോ പരാതിയില്‍ പറയുന്നില്ല. എന്നാല്‍, മുഖ്യമന്ത്രിയെ കേസില്‍ കക്ഷിയാക്കിയിട്ടുണ്ട്. ഇക്കാരണത്താല്‍ ഹര്‍ജിയിലെ ഇടക്കാല ആവശ്യം പൂര്‍ണമായി അംഗീകരിക്കാനാവില്ല. ദേശീയ ഗെയിംസുമായി മുഖ്യമന്ത്രിക്കു നേരിട്ടു ബന്ധമില്ലാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രിക്കും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നോട്ടീസ് നല്‍കേണ്ടതില്ലെന്നു ഹൈക്കോടതി പറഞ്ഞു.


ഗെയിംസുമായി ബന്ധപ്പെട്ടു വന്‍ അഴിമതി നടന്നെന്നും പരാതി നല്‍കിയിട്ടും സിബിഐ നടപടിയെടുത്തില്ലെന്നും ഇന്നലെ ഹര്‍ജി പരിഗണിക്കവേ ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു. എന്നാല്‍, ഹര്‍ജിയോടൊപ്പം സമര്‍പ്പിച്ച പരാതിയുടെ പകര്‍പ്പ് പരിശോധിച്ചതില്‍നിന്ന് ഏതു തരത്തിലുള്ള അഴിമതിയാണു നടത്തിയതെന്നോ ആരാണ് അഴിമതി നടത്തിയതെന്നോ പറഞ്ഞിട്ടില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. അഴിമതി ആരാണു നടത്തിയതെന്നു കണ്െടത്താനാണു പരാതി നല്‍കിയിരിക്കുന്നതെന്നു ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ സി.പി. ഉദയഭാനു കോടതിയില്‍ പറഞ്ഞു. സിബിഐക്കു പരാതി ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാല്‍ അന്വേഷണം നടത്താതെ പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റര്‍ ചെയ്യാനാവില്ലെന്നും സിബിഐയുടെ അഭിഭാഷകന്‍ അറിയിച്ചു.

ദേശീയ ഗെയിംസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, ദേശീയ ഗെയിംസ് പ്രിന്‍സിപ്പല്‍ കോ-ഓര്‍ഡിനേറ്റര്‍, ഒളിമ്പിക്സ് അസോസിയേഷന്‍ സെക്രട്ടറി, ദേശീയ ഗെയിംസ് പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍, ദേശീയ ഗെയിംസ് ടെക്നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ കെ. മുരുകന്‍ എന്നിവര്‍ക്കു നോട്ടീസ് അയയ്ക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരും സിബിഐയും നോട്ടീസ് സ്വീകരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.