കാന്‍സര്‍ രോഗി ആശുപത്രിയിലെ ഒപിയില്‍ മരിച്ചു
Saturday, March 7, 2015 12:18 AM IST
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ കാന്‍സര്‍ ചികിത്സയ്ക്കെത്തിയ രോഗി ഒപിയില്‍ മരിച്ചു. പുത്തന്‍കുരിശ് കുറ്റകാവുംതടത്തില്‍വീട്ടില്‍ ഗോപി (55)യാണ് ഇഎന്‍ടി വിഭാഗം ഒപിയില്‍ മരിച്ചത്. തൊണ്ടയില്‍ കാന്‍സര്‍ ബാധിച്ച ഭാഗത്തു ഘടിപ്പിച്ചിരുന്ന ട്യൂബ് മാറ്റുന്നതിനിടെയായിരുന്നു മരണം.

കൂലിപ്പണിക്കാരനായ ഗോപിക്ക് ഏതാനും മാസം മുമ്പാണു തൊണ്ടയില്‍ കാന്‍സര്‍ ബാധിച്ചതായി കണ്െടത്തിയത്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആദ്യം ചികിത്സ തേടി. വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു റഫര്‍ ചെയ്തു. രോഗം മൂര്‍ച്ഛിച്ചിരുന്നതിനാല്‍ ചികിത്സ ഫലത്താവില്ലെന്നാണു ഡോക്ടര്‍മാര്‍ അറിയിച്ചത്. തുടര്‍ന്നു ജീവന്‍ നിലനിര്‍ത്താനായി തൊണ്ടയില്‍കൂടി ട്യൂബിട്ടു. അതിനുശേഷം വീണ്ടും എറണാകുളം ജനറല്‍ ആശുപത്രിയിലെ കാന്‍സര്‍ രോഗവിഭാഗത്തിലേക്കു ചികിത്സ മാറ്റി.


ഫെബ്രുവരി 23ന് ജനറല്‍ ആശുപത്രിയിലെ ഓങ്കോളജി വിഭാഗത്തില്‍ ചികിത്സ തേടിയ ഗോപിയോടു തൊണ്ടയിലെ ട്യൂബ് മാറ്റാനായി രണ്ടിനു ആശുപത്രിയിലെത്തണമെന്നു നിര്‍ദേശിച്ചു. എന്നാല്‍, ഇന്നലെ രാവിലെയാണു മകളോടൊപ്പം ഇയാള്‍ ആശുപത്രിയില്‍ എത്തിയത്. ഇഎന്‍ടി വിഭാഗത്തിന്റെ ഒപിയിലെത്തിയ ഗോപിയുടെ തൊണ്ടയിലെ ട്യൂബ് ഡോക്ടര്‍ മാറ്റുന്നതിനിടെയാണു മരിച്ചത്. കാന്‍സര്‍ ഗുരുതരമായതിനാലാകും മരണമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

ഡോക്ടറുടെ ചികിത്സാപ്പിഴവാണെന്നാരോപിച്ചു മകള്‍ ദിവ്യ ആശുപത്രി വരാന്തയില്‍ ബഹളം വച്ചു. പോലീസ് എത്തിയെങ്കിലും ബന്ധുക്കള്‍ക്കു പരാതിയില്ലാത്തതിനാല്‍ കേസ് എടുത്തില്ല. പോസ്റ്മോര്‍ട്ടവും നടത്തിയില്ല. സംസ്കാരം ഇന്നു രാവിലെ 11നു തൃപ്പൂണിത്തുറ ശ്മശാനത്തില്‍. പരേതയായ ശാരദയാണ് ഭാര്യ. മകന്‍: ദിലീപ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.