സംവരണാനുകൂല്യത്തില്‍ അപേക്ഷിക്കുന്നവര്‍ക്കു സംവരണമില്ലാത്ത തസ്തികയില്‍ ജോലി പാടില്ല
Saturday, March 7, 2015 12:25 AM IST
കൊച്ചി: സംവരണ ആനുകൂല്യത്തില്‍ ജോലിക്ക് അപേക്ഷിച്ച ഉദ്യോഗാര്‍ഥിക്കു സംവരണമില്ലാത്ത തസ്തികയില്‍ ഉദ്യോഗം നേടാന്‍ അര്‍ഹതയില്ലെന്നു ഹൈക്കോടതി. സര്‍ക്കാര്‍ ചട്ടപ്രകാരം പ്രായം, പ്രവൃത്തി പരിചയം, യോഗ്യത, പരീക്ഷയെഴുതാനുളള അവസരം തുടങ്ങിയ വ്യവസ്ഥകളില്‍ ഇളവ് നേടിയാണു സംവരണ വിഭാഗത്തില്‍ ഉദ്യോഗാര്‍ഥികള്‍ വരുന്നത്. ഇങ്ങനെ വരുന്നവരെ ആ വിഭാഗത്തിലെ ഒഴിവുകളിലേ പരിഗണിക്കാനാകുവെന്നും ജനറല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താനാവില്ലെന്നും വ്യക്തമാക്കി ജസ്റീസ് എ.വി. രാമകൃഷ്ണപിളള ഹര്‍ജി തളളുകയായിരുന്നു.

കൊച്ചിയിലെ എക്സ്പോര്‍ട്ട് ഇന്‍സ്പെക്ഷന്‍ കൌണ്‍സില്‍ ഓഫീസില്‍ ലബോറട്ടറി അസിസ്റന്റായി നിയമനത്തിന് അപേക്ഷിച്ച ഇ.വി. ദീപയായിരുന്നു ഹര്‍ജിക്കാരി.


ഒബിസി സംവരണം വഴി മത്സരപ്പരീക്ഷയില്‍ പങ്കെടുത്ത ഹര്‍ജിക്കാരിക്കു മൂന്നാം റാങ്ക് കിട്ടി. ഈ വിഭാഗത്തില്‍ ഒരു ഒഴിവുമാത്രമാണ് ഉണ്ടായിരുന്നത്. ഒന്നാം റാങ്ക് നേടിയ ഉദ്യോഗാര്‍ഥിക്കു ജോലി നല്‍കുകയുംചെയ്തു.

ജനറല്‍ വിഭാഗത്തില്‍ നാലുപേര്‍ ഇന്റര്‍വ്യൂവിനു പങ്കെടുത്തെങ്കിലും കട്ട് ഓഫ് മാര്‍ക്ക് കിട്ടാത്തതിനാല്‍ അവര്‍ക്കു നിയമനം കിട്ടിയില്ല. ഈ ഒഴിവിലേക്കു പരിഗണിക്കണമെന്നാവശ്യപ്പെട്ടാണു ഹര്‍ജിക്കാരി കോടതിയെ സമീപി ച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.