കോട്ടയം മെഡിക്കല്‍ കോളജില്‍ സിമുലേറ്റര്‍ വിവാദം പുകയുന്നു
Monday, March 30, 2015 12:32 AM IST
ഏറ്റുമാനൂര്‍: കോട്ടയം മെഡിക്കല്‍ കോളജ് കാന്‍സര്‍ വിഭാഗത്തില്‍ സിമുലേറ്റര്‍ പൂര്‍ണമായും നശിച്ചതായി കണ്െടത്തി മാസങ്ങള്‍ക്കുശേഷം അതു പുതിയ സംഭവമായി ചിത്രീകരിക്കുന്ന വിധത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നതു വിവാദമാകുന്നു. സിമുലേറ്ററിന്റെ കേബിളുകളും വയറുകളും മറ്റും എലി നശിപ്പിച്ചതിനെത്തുടര്‍ന്നു പൂര്‍ണമായും ഉപയോഗശൂന്യമായിരിക്കുകയാണ്.

മെഷീന്‍ നന്നാക്കുന്നതു സംബന്ധിച്ചു മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഓഫീസും സര്‍ക്കാരും തമ്മില്‍ എഴുത്തുകുത്തുകളും ആശയവിനിമയവും നടക്കുന്നതിനിടയില്‍ പെട്ടെന്നു വാര്‍ത്ത വന്നതാണ് ഇപ്പോള്‍ വിവാദത്തിനിടയാക്കുന്നത്. മെഷീന്‍ നന്നാക്കാന്‍ എഴുപതുലക്ഷം രൂപയോളം വേണ്ടിവരുന്നതാണു പ്രശ്നപരിഹാരം സങ്കീര്‍ണമാക്കുന്നത്. കാന്‍സര്‍ രോഗികളുടെ റേഡിയേഷന്‍ എടുക്കേണ്ട സ്ഥലം കൃത്യമായി നിര്‍ണയിക്കുന്ന സിമുലേറ്റര്‍ 2004-ലാണ് മെഡിക്കല്‍ കോളജില്‍ സ്ഥാപിക്കുന്നത്. 2011-ല്‍ യന്ത്രം കേടായി. പരിശീലനം സിദ്ധിച്ച റേഡിയോഗ്രാഫര്‍മാര്‍ മാത്രം പ്രവര്‍ത്തിപ്പിച്ചിരുന്ന സിമുലേറ്റര്‍ പിന്നീട് താത്കാലിക ജീവനക്കാര്‍ തോ ന്നും പോലെ കൈകാര്യം ചെയ്തതാണു യന്ത്രം കേടാകുന്നതിനു കാരണമായതെന്ന് അന്നേ ആക്ഷേപമുയര്‍ന്നിരുന്നു. രണ്ടു ലക്ഷത്തോളം രൂപയേ അറ്റകുറ്റപ്പണികള്‍ക്കു ചെലവാകുമായിരുന്നുള്ളൂ. എന്നാല്‍, സിമുലേറ്റര്‍ സപ്ളൈ ചെയ്ത വിദേശ കമ്പനി അറ്റകുറ്റപ്പണികള്‍ക്ക് എത്താതിരുന്നതാണ് അന്നു വിനയായത്. മെക്കാപെട്രോ എന്ന ഫ്രഞ്ച് കമ്പനി നിര്‍മിച്ച സിമുലേറ്ററിന്റെ ഇന്ത്യയിലെ വിതരണക്കാര്‍ കിര്‍ലോസ്കര്‍ ആയിരുന്നു. അറ്റകുറ്റപ്പണികള്‍ക്കായി മെക്കാപെട്രോയുമായി ബന്ധപ്പെടുമ്പോള്‍ കമ്പനി മാതൃകമ്പനിയുമായുള്ള തര്‍ക്കത്തില്‍പ്പെട്ട് നിര്‍ജീവാവസ്ഥയിലായിരുന്നു. ഇതോടെ അന്ന് അറ്റകുറ്റപ്പണി നടക്കാതെവന്നു. ഉപയോഗശൂന്യമായി കിടന്ന സിമുലേറ്റര്‍ നന്നാക്കുന്നതിനുള്ള ശ്രമം പിന്നീട് രണ്ടുവര്‍ഷം കഴിഞ്ഞാണുണ്ടായത്. അപ്പോഴേക്കും പൊടികയറിയും മറ്റും മെഷീന്റെ തകരാര്‍ വര്‍ധിച്ചു. അറ്റകുറ്റപ്പണിക്കു കമ്പനി ഭീമമായ തുക ആവശ്യപ്പെട്ടു. ഈ തുക കണ്െടത്തുന്നതിനുള്ള ആത്മാര്‍ഥമായ ശ്രമം ആരുടെയും ഭാഗത്തുനിന്നുണ്ടായില്ല.


വീണ്ടും ഏതാനും മാസങ്ങള്‍ക്കു മുമ്പ് അധികൃതര്‍ മുറി തുറന്നു പരിശോധിക്കുമ്പോഴാണ് എലി കരണ്ട് മെഷീന്‍ പൂര്‍ണമായും നശിച്ചതായി കണ്െടത്തുന്നത്. ഒട്ടേറെ വയറുകളും കേബിളുകളും ഉള്ളവ പൂര്‍ണമായി നശിപ്പിച്ചിരിക്കുകയാണ്.

എണ്‍പതു ലക്ഷം രൂപയാണു കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്.ഈ തുക കണ്െടത്തുന്നതിനുള്ള ബുദ്ധിമുട്ടാണു മാസങ്ങള്‍ പിന്നിട്ടിട്ടും പരിഹാരമുണ്ടാകാത്തതിനു കാരണം.

പുതിയ സിമുലേറ്റര്‍ ലഭ്യമാക്കും: പ്രിന്‍സിപ്പല്‍

ഏറ്റുമാനൂര്‍: കാന്‍സര്‍ വിഭാഗത്തിലെ സിമുലേറ്റര്‍ എലി കരണ്ടു നശിപ്പിച്ചത് ഏതാനും മാസങ്ങള്‍ക്കു മുമ്പാണെന്നും അന്നു മുതല്‍ അറ്റകുറ്റപ്പണിക്കുള്ള ഫണ്ട് ലഭ്യമാക്കാനുള്ള ശ്രമത്തിലാണെന്നും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എ. റംലാബീവി പറഞ്ഞു. ഇതോടൊപ്പംതന്നെ പുതിയ സിമുലേറ്റര്‍ ലഭ്യമാക്കാനുള്ള നട പടിയും ആരംഭിച്ചിട്ടുണ്െടന്നു ഡോ. റംലാ ബിവി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.