എസ്എസ്എല്‍സി മൂല്യനിര്‍ണയം നാളെ മുതല്‍; ഫലപ്രഖ്യാപനം ഏപ്രില്‍ 16ന്
Monday, March 30, 2015 12:11 AM IST
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഉത്തരക്കടലാസ് മൂല്യനിര്‍ണയം നാളെ ആരംഭിക്കും. സംസ്ഥാനത്തെ 54 മൂല്യനിര്‍ണയ ക്യാമ്പുകളിലായാണ് ഉത്തര പേപ്പറിന്റെ മൂല്യനിര്‍ണയം നടത്തുന്നത്. ഏപ്രില്‍ പത്തിനു മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി 16 ഫലപ്രഖ്യാപനം നടത്താനുള്ള ക്രമീകരണമാണ് പരീക്ഷാഭവന്‍ നടത്തിയിട്ടുള്ളത്. മൂല്യനിര്‍ണയ ക്യാമ്പുകളില്‍നിന്നു തന്നെ മാര്‍ക്ക് പരീക്ഷാഭവന്റെ സെര്‍വറിലേക്ക് അപ്ലോഡ് ചെയ്യുന്ന രീതിയിലുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

ഒരു അധ്യാപകന്‍ രണ്ടുകെട്ട് ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം നടത്തണം. രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയുടെ 12 ഉത്തരക്കടലാസാണ് ഒരു കെട്ടിലുള്ളത്. ഒന്നര മണിക്കൂറിന്റെ 18 ഉത്തരക്കടലാസുകളാണ് ഒരു കെട്ടിലുണ്ടാകുക. മൂല്യനിര്‍ണയ ക്യാമ്പുകളില്‍ എല്ലാ അടിസ്ഥാന സൌകര്യങ്ങളും ഒരുക്കിയതായി പരീക്ഷാഭവന്‍ സെക്രട്ടറി അറിയിച്ചു.


സംസ്ഥാനത്ത് 2,964 സ്കൂളുകളിലായി 4,68,495 കുട്ടികളാണ് എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. കഴിഞ്ഞ ഒന്‍പതിന് ആരംഭിച്ച പരീക്ഷ 23നാണു പൂര്‍ത്തിയായത്.

മലപ്പുറം വിദ്യാഭാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത്. കുറവ് കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലും. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതിയ സ്കൂള്‍ മലപ്പുറം എടരിക്കോട് പികെഎം എച്ച്എസ്എസാണ്. കുറവ് ബേപ്പൂര്‍ ജിആര്‍എച്ച്എസും.

മേയില്‍ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്ത് ജൂണ്‍ ആദ്യവാരം പ്ളസ് വണ്‍ പ്രവേശനം നടത്താനാണു ശ്രമം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.