കേരള കോണ്‍ഗ്രസ് - സെക്കുലര്‍ പുനരുജ്ജീവിപ്പിക്കാന്‍ നീക്കം
Tuesday, March 31, 2015 12:46 AM IST
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്-സെക്കുലര്‍ പുനരുജ്ജീവിപ്പിക്കാന്‍ പി.സി. ജോര്‍ജ് പക്ഷം ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ടി.എസ്. ജോണിന്റെ നേതൃത്വത്തില്‍ പഴയ കേരള കോണ്‍ഗ്രസ് - സെക്കുലറിന്റെ ജില്ലാ പ്രസിഡന്റുമാര്‍ ഇന്നു തിരുവനന്തപുരത്ത് ഒത്തുകൂടും. എംഎല്‍എ ഹോസ്റലില്‍ ടി.എസ്. ജോണിന്റെ മുറിയിലായിരിക്കും യോഗം. പി.സി. ജോര്‍ജ് യോഗത്തില്‍ പങ്കെടുക്കില്ല.

ഇന്നത്തെ യോഗത്തില്‍ പാര്‍ട്ടി രൂപീകരണമുണ്ടാകില്ല. അതിനുള്ള മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച ആലോചനകളാകും നടക്കുക. വ്യാഴാഴ്ച മുഖ്യമന്ത്രി വിദേശത്തു നിന്നു മടങ്ങിയെത്തിയാല്‍ ജോര്‍ജിന്റെ ചീഫ് വിപ്പ് പദവി സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് അറിയിച്ചിട്ടുള്ളത്. ജോര്‍ജിനു പദവി നഷ്ടപ്പെട്ടേക്കുമെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ യോഗം ചേരുന്നത്.

ചീഫ് വിപ്പ് പദവി എന്നു നഷ്ടപ്പെടുന്നുവോ അന്നു തന്നെ പുതിയ പാര്‍ട്ടി രൂപീകരിക്കാനാണു തീരുമാനം. പി.സി. ജോര്‍ജ് ഈ പാര്‍ട്ടിയില്‍ ഉണ്ടാകില്ല. പാര്‍ട്ടി രൂപീകരണത്തിലും നേരിട്ടു പങ്കാളിയാകില്ല.

എന്നാല്‍, പിന്നണിയില്‍ നിന്നു കാര്യങ്ങള്‍ നീക്കും. കൂറുമാറ്റ നിരോധന നിയമത്തില്‍ പെടും എന്നതാണ് ഇതിനു കാരണം.


ജോര്‍ജിനെ ചീഫ് വിപ്പ് പദവിയില്‍ നിന്നു മാറ്റണമെന്നാവശ്യപ്പെട്ട് കത്തു നല്‍കിയ കെ.എം. മാണി കടുത്ത നിലപാടില്‍ തന്നെയാണ്. സമവായത്തിനുള്ള സാധ്യതകളൊന്നും ഇപ്പോള്‍ മുന്നണിയുടെ മുമ്പിലില്ല. ഈ സാഹചര്യത്തില്‍ വ്യാഴാഴ്ച മടങ്ങിയെത്തിയാല്‍ മുഖ്യമന്ത്രിക്കു തീരുമാനം നീട്ടിക്കൊണ്ടു പോകാന്‍ സാധിക്കുമെന്നു തോന്നുന്നില്ല.

പഴയ പാര്‍ട്ടി പുനരുജ്ജീവിപ്പിക്കുന്നതിന്റെ പേരില്‍ എംഎല്‍എ സ്ഥാനം നഷ്ടപ്പെടുത്താന്‍ ജോര്‍ജ് തയാറല്ല. പാര്‍ട്ടി വിട്ടുപോയാല്‍ എംഎല്‍എ സ്ഥാനം നഷ്ടമാകും. പാര്‍ട്ടിയില്‍ നിന്നു പുറത്താക്കപ്പെട്ടാല്‍ മാത്രമേ സ്ഥാനം നിലനിര്‍ത്താന്‍ സാധിക്കുകയുള്ളു. കേരള കോണ്‍ഗ്രസ് നേതൃത്വം അദ്ദേഹത്തെ പുറത്താക്കാന്‍ തയാറാകുകയില്ല. ഈ സാഹചര്യം മുന്നണി നേതൃത്വത്തിനും തലവേദന സൃഷ്ടിക്കാം. ഇത് എങ്ങനെ മറികടക്കുമെന്നാണു കാത്തിരുന്നു കാണേണ്ടത്.

പുതിയ പാര്‍ട്ടിയുമായി സഹകരിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചു മുന്നോട്ടുപോകാനാണു പാര്‍ട്ടി നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. ജോര്‍ജ് ഒഴികെയുള്ള ആര്‍ക്കെതിരെയും നടപടി ഉണ്ടാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.