ഗവ. കോണ്‍ട്രാക്ടര്‍മാര്‍ ഇന്നുമുതല്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കും
Wednesday, April 1, 2015 12:11 AM IST
ആലപ്പുഴ: കൊച്ചി മെട്രോ, കെഎസ്ടിപി, കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ തുടങ്ങിയവയ്ക്കുവേണ്ടി ബജറ്റു തത്വങ്ങളും കോടതിവിധികളും ലംഘിച്ചു പൊതുമരാമത്തുവകുപ്പിന്റെ ബജറ്റുവിഹിതം വകമാറ്റി ചെലവഴിച്ചതിനെതിരേ ഗവ.കോണ്‍ട്രാക്ടര്‍മാര്‍ ലോകായുക്ത മുമ്പാകെ പ്രശ്നം ഉന്നയിക്കുകയും കേസില്‍ കക്ഷിചേരുകയും ചെയ്യുമെന്ന് കേരള ഗവ.കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

പണം വകമാറ്റി ചെലവഴിച്ചതാണ് ചെറുകിട, ഇടത്തരം കരാറുകാരുടെ ബില്ലുകള്‍ കുടിശികയാകാന്‍ കാരണം. ഇതു വകുപ്പുമന്ത്രിയുടെയും സെക്രട്ടറിയുടേയും ഇടപെടല്‍മൂലമാണ്. ധനമന്ത്രിയുമായി നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ ഇന്നുമുതല്‍ കരാറുകാര്‍ പണികള്‍ നിര്‍ത്തിവയ്ക്കുകയും ടെന്‍ഡറുകളും ഉദ്ഘാടനചടങ്ങുകളും ബഹിഷ്കരിക്കുകയും ചെയ്യും. തുറമുഖ-ജലവിഭവ വകുപ്പുകളുമായി ബന്ധപ്പെട്ട മരാമത്തു പണികളുടെ കുടിശിക ബില്ലുകള്‍ ഏപ്രില്‍ 30നുമുമ്പു തീര്‍പ്പാക്കുന്നതാണെന്നു മന്ത്രി ഉറപ്പുനല്‍കിയെങ്കിലും പൊതുമരാമത്തു നിരത്ത്, കെട്ടിട വിഭാഗങ്ങളുടെ കുടിശികയും ഇതോടൊപ്പം നല്കണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടില്ല. നബാര്‍ഡ് പദ്ധതികള്‍, ഡിപ്പോസിറ്റ് പണികള്‍ എന്നിവയുടെ എല്ലാ കുടിശിക ബില്ലുകളും 31നു തീര്‍പ്പാക്കുമെന്ന് മന്ത്രി അറിയിച്ചെങ്കിലും ഒട്ടേറെ ബില്ലുകള്‍ക്കു ധനവകുപ്പിന്റെ സോഫ്റ്റ്വെയറായ എമിലിയില്‍ യഥാസമയം ഉള്‍പ്പെടുത്താതിരുന്നതുമൂലം പണം ലഭിച്ചില്ല.


ഇനി നടക്കാന്‍ പോകുന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ പ്രതിഷേധപ്രകടനം നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ സംസ്ഥാനപ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി, വൈസ് പ്രസിഡന്റ് പി.കെ. ധനേശന്‍, ജില്ലാ ഭാരവാഹികളായ പി.ആര്‍. അശോക്കുമാര്‍, മുഹമ്മദ് ഇസ്മയില്‍, നൌഷാദ് അലി, കെ.കെ. ശിവന്‍ എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.