ഒമ്പതു കോളജുകള്‍ക്കു സ്വയംഭരണ പദവിക്കു സര്‍ക്കാരിന്റെ ശിപാര്‍ശ
Wednesday, April 1, 2015 12:27 AM IST
തോമസ് വര്‍ഗീസ്

തിരുവനന്തപുരം: സംസ്ഥാനത്തെ ഒമ്പത് കോളജുകള്‍ക്കു കൂടി സ്വയംഭരണ പദവിക്കു സംസ്ഥാന സര്‍ക്കാരിന്റെ ശിപാര്‍ശ. ഓട്ടോണമസ് അപ്രൂവല്‍ കമ്മിറ്റി സന്ദര്‍ശനം നടത്തി കോളജുകളുടെ അടിസ്ഥാന സൌകര്യങ്ങളും റിസര്‍ച്ച് സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സൌകര്യങ്ങളും പരിശോധിച്ച ശേഷമാണു സ്വയംഭരണ പദവിക്കായി ശിപാര്‍ശ ചെയ്തത്. സര്‍ക്കാര്‍ കോളജുകള്‍ ഒന്നും ഈ വര്‍ഷം പട്ടികയില്‍ ഇടംപിടിച്ചിട്ടില്ല.

സംസ്ഥാന സര്‍ക്കാരിന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ അതാത് സര്‍വകലാശാലകള്‍ കോളജുകള്‍ക്ക് സ്വയംഭരണപദവി നല്കണമെന്നാവശ്യപ്പെട്ട് കത്തു നല്കും. ചങ്ങനാശേരി അസംപ്ഷന്‍, കോട്ടയം സിഎംഎസ്, ആലുവ യുസി, തൃശൂര്‍ വിമല, ഇരിങ്ങാലക്കുട സെന്റ്് ജോസഫ്സ്, മരിയന്‍ കുട്ടിക്കാനം, കോതമംഗലം മാര്‍ അത്തനേഷ്യസ്, എറണാകുളം സെന്റ് ആല്‍ബര്‍ട്ട്സ,് പാലക്കാട് മേഴ്സി എന്നീ കോളജുകള്‍ക്കാണ് സ്വയംഭരണ പദവി നല്കാന്‍ സര്‍ക്കാര്‍ ശിപാര്‍ശ ചെയ്തിരിക്കുന്നത്.

സര്‍ക്കാര്‍ ഈ കോളജുകള്‍ക്ക് നോ-ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്കി. തുടര്‍ന്ന് ഈ കോളജുകള്‍ക്കു സ്വയംഭരണ പദവി നല്കണമെന്നാവശ്യപ്പെട്ടു സര്‍വകലാശാല യുജിസിക്കു നല്കുന്ന കത്തിന്റെ അടിസ്ഥാനത്തിലാണു തുടര്‍ നടപടി. യുജിസി ഈ കോളജുകളില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് നല്കാന്‍ വിദഗ്ധസമിതിയെ നിയമിക്കും. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കോളജുകളെ സ്വയംഭരണ പദവിക്കായി പരിഗണിക്കുക. നാകിന്റെ എ ഗ്രേഡ് പദവി ലഭിച്ച കോളജുകളില്‍ നിന്നാണു സ്വയംഭരണ പദവിക്കായി അപേക്ഷ ക്ഷണിച്ചത്. നാക് ഗ്രേഡിംഗും വിദഗ്ധസംഘം സന്ദര്‍ശനത്തിനുശേഷം നല്‍കുന്ന മാര്‍ക്കും പരിഗണിച്ചാണു ശിപാര്‍ശ ചെയ്യേണ്ട കോളജുകളെ തീരുമാനിച്ചത്.


കഴിഞ്ഞ വര്‍ഷം 13 കോളജുകളെ സംസ്ഥാന സര്‍ക്കാര്‍ സ്വയംഭരണ പദവിക്കായി ശിപാര്‍ശ ചെയ്തിരുന്നു. ഇതില്‍ ഒമ്പത് കോളജുകള്‍ക്കു സ്വയംഭരണ പദവി ലഭിച്ചു. എറണാകുളം മഹാരാജാസ് കോളജാണു കഴിഞ്ഞവര്‍ഷം സ്വയംഭരണ പദവി ലഭിച്ച ഏക സര്‍ക്കാര്‍ കോളജ്.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ യുജിസി സംഘം പരിശോധനയ്ക്ക് എത്തിയെങ്കിലും വിദ്യാര്‍ഥികളുടെ പ്രതിഷേധം മൂലം പരിശോധന പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞവര്‍ഷം പരിശോധന പൂര്‍ത്തിയാക്കിയ കോഴിക്കോട് ഫാറൂഖ്, മമ്പാട് എംഇഎസ് കോളജുകള്‍ക്കു പദവി നല്‍കുന്നതില്‍ യുജിസി തീരുമാനം വന്നിട്ടില്ല. വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിലാണ് ഓട്ടോണമസ് അപ്രൂവല്‍ കമ്മിറ്റി യോഗം ചേര്‍ന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.