ജോര്‍ജിനെതിരേ നടപടിയെടുത്താല്‍ സെക്യുലര്‍ വിഭാഗം പുനരുജ്ജീവിപ്പിക്കും
Wednesday, April 1, 2015 12:31 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ചീഫ് വിപ്പ് പി.സി. ജോര്‍ജിനോടു കേരള കോണ്‍ഗ്രസ് -എം കാണിച്ചതു നീതി നിഷേധമാണെന്നു പഴയ കേരള കോണ്‍ഗ്രസ് -സെക്യുലര്‍ വിഭാഗം. ജോര്‍ജിനെതിരേ നടപടിയെടുക്കാനുള്ള നീക്കത്തില്‍നിന്നു കേരള കോണ്‍ഗ്രസ് -എം പിന്മാറിയില്ലെങ്കില്‍ കേരള കോണ്‍ഗ്രസ് -സെക്യുലര്‍ പുനരുജ്ജീവിപ്പിക്കാന്‍ ഇന്നലെ ടി.എസ്. ജോണിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഭാവി കാര്യങ്ങള്‍ തീരുമാനിക്കാന്‍ ടി.എസ്. ജോണിനെ യോഗം ചുമതലപ്പെടുത്തി.

കേരള കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തിന്റേതെന്നു ചൂണ്ടിക്കാട്ടി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്നും യുഡിഎഫ് പ്രാതിനിധ്യത്തില്‍നിന്നും ഒഴിവാക്കാനായി കെ.എം. മാണി നല്‍കിയ കത്തു നിയമപരമല്ലെന്നു യോഗതീരുമാനങ്ങള്‍ വിശദീകരിച്ച ടി.എസ്. ജോണ്‍ പറഞ്ഞു.

പി.സി. ജോര്‍ജിനെ ഒഴിവാക്കിക്കൊണ്ടു ചേര്‍ന്ന യോഗത്തിനു നിയമപരമായി നിലനില്‍പ്പില്ല. മാത്രമല്ല, നടപടിയെടുക്കേണ്ട ആളിനോടു വിശദീകരണം ചോദിക്കാതെ, അദ്ദേഹത്തിനു പറയാനുള്ളത് കേള്‍ക്കാതെ, എടുത്ത തീരുമാനം നീതിക്കു നിരക്കുന്നതല്ല. അതു സ്വാഭാവിക നീതിയുടെ നിഷേധമാണ്: ജോണ്‍ പറഞ്ഞു.

2009-ല്‍ പാര്‍ട്ടി മാണിയുമായി ലയിച്ചപ്പോള്‍തന്നെ വൈസ് ചെയര്‍മാന്‍ സ്ഥാനം പി.സി. ജോര്‍ജിനു നല്‍കാന്‍ തീരുമാനിച്ചിരുന്നതാണ്. അതോടൊപ്പം യുഡിഎഫില്‍ അംഗത്വവും തെരഞ്ഞെടുപ്പു കഴിഞ്ഞു പാര്‍ട്ടിക്കു മൂന്നു മന്ത്രിസ്ഥാനം ലഭിച്ചാല്‍ അതിലൊന്നു ജോര്‍ജിനു നല്‍കാമെന്നും വാഗ്ദാനം ചെയ്തിരുന്നു.

ഒരു മേശയ്ക്കു ചുറ്റുമിരുന്നു സംസാരിച്ചാല്‍ തീരുന്ന പ്രശ്നങ്ങളേ ഇപ്പോള്‍ പാര്‍ട്ടിയിലുള്ളൂ. അങ്ങനെ കേരള കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഇപ്പോഴുണ്ടായിട്ടുള്ള പ്രതിസന്ധി പരിഹരിക്കണം. ജോര്‍ജ് മുമ്പും പല പ്രസ്താവനകളും നടത്തിയിട്ടുണ്ട്. അതൊക്കെ പാര്‍ട്ടിയിലും യുഡിഎഫിലും ചര്‍ച്ചചെയ്തു തീരുമാനമെടുത്തിട്ടുമുണ്ട്. മാണിയുടെ രാജിയെക്കുറിച്ചു ജോര്‍ജല്ല താനാണ് ഉന്നതാധികാരസമിതിയില്‍ പറഞ്ഞത്. എഫ്ഐആര്‍ ഇട്ടപ്പോള്‍ രാജിവച്ചിരുന്നെങ്കില്‍ കഴിഞ്ഞ മൂന്നുനാലു മാസമായി അരങ്ങേറുന്ന പ്രശ്നങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്നു താന്‍ പറഞ്ഞിരുന്നു. അതുകൊണ്ട് പ്രശ്നം പരിഹരിക്കാനാണു നോക്കേണ്ടത്. അല്ലാതെ സ്വാഭാവികനീതി നിഷേധിച്ചുകൊണ്ട് മുന്നോട്ടുപോയാല്‍ എന്തുവേണമെന്ന് തീരുമാനിക്കാന്‍ പാര്‍ട്ടി തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്. യുഡിഎഫിന്റെ തീരുമാനത്തിന് ശേഷം അത് പ്രഖ്യാപിക്കും. ആവശ്യമെങ്കില്‍ കേരള കോണ്‍ഗ്രസ് -സെക്യുലര്‍ പുനരുജ്ജീവിപ്പിക്കുമെന്നും ടി.എസ്. ജോണ്‍ പറഞ്ഞു.

കേരള കോണ്‍ഗ്രസ് -എം സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.പി. ജോസഫ്, എസ്. ഭാസ്കരന്‍ പിള്ള, ഇ.കെ. ഹസന്‍കുട്ടി, ജോസ് കോലടി, ജെ.ജി. സാബു, തോമസ് കണ്ണന്തറ എന്നിവരും മാലേത്ത് പ്രതാപന്‍, അഡ്വ. ബോബന്‍ തെക്കേല്‍ തുടങ്ങിയവരും സെക്യുലര്‍ പാര്‍ട്ടിയുടെ പഴയ 14 ജില്ലാ പ്രസിഡന്റുമാരില്‍ 13 പേരും നാലു സെക്രട്ടറിമാരില്‍ മൂന്നു പേരും രണ്ട് ഓര്‍ഗനൈസിംഗ് സെക്രട്ടറിമാരും പോഷക സംഘടനാ ഭാരവാഹികളും യോഗത്തില്‍ സംബന്ധിച്ചതായി ജോണ്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.