എസ്എസ്എല്‍സി മൂല്യനിര്‍ണയം: കണക്കിനു മാര്‍ക്ക് ഉദാരം
Wednesday, April 1, 2015 12:33 AM IST
ഏറ്റുമാനൂര്‍: എസ്എസ്എല്‍സി പരീക്ഷയില്‍ കുട്ടികള്‍ക്കു ബുദ്ധിമുട്ടായെന്ന് ആക്ഷേപമുയര്‍ന്ന കണക്കു വിഷയത്തിന് ഉദാരമായി മാര്‍ക്കു നല്‍കി പ്രശ്നം പരിഹരിക്കും. ഇന്നലെ മൂല്യനിര്‍ണയം ആരംഭിക്കും മുമ്പേ ഇതു സംബന്ധിച്ച് വാലുവേഷന്‍ ക്യാമ്പുകളില്‍ നിര്‍ദേശമെത്തി. ഉദാരമായി മാര്‍ക്കുനല്‍കാന്‍ പൊതുവായി നിര്‍ദേശിച്ചിരിക്കുന്നതിനു പുറമേ കുട്ടികളെ ഏറെ വലച്ച 3, 5, 17, 18, 19, 21 ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ക്ക് മാര്‍ക്ക് നല്‍കേണ്ട വിധവും നിര്‍ദേശിച്ചിട്ടുണ്ട്.

മൂന്നാമത്തെ ചോദ്യത്തിനു രണ്ട് ഉത്തരങ്ങളാണുള്ളത്. ഇതില്‍ ഒന്നു മാത്രം എഴുതിയ കുട്ടിക്കും മുഴുവന്‍ മാര്‍ക്കും നല്‍കും. രണ്ടു മാര്‍ക്കിന്റെ ചോദ്യമാണിത്. മൂന്നു മാര്‍ക്കിന്റെ അഞ്ചാമത്തെ ചോദ്യത്തിന് അവസാന ഉത്തരം കിട്ടിയില്ലെങ്കിലും മാര്‍ക്ക് പൂര്‍ണമായും ലഭിക്കും.

17-ാം ചോദ്യത്തിന്റെ മൂന്നാമത്തെ പിരിവിന് രണ്ട് ഉത്തരങ്ങളുണ്ട്. ഇതില്‍ ഒരെണ്ണം എഴുതിയാലും മുഴുവന്‍ മാര്‍ക്ക് ലഭിക്കും. നാലു മാര്‍ക്കിന്റെ ചോദ്യമാണിത്. നാലു മാര്‍ക്കുള്ള 18-ാമത്തെ ചോദ്യത്തിലെ ചിത്രം ഉത്തരക്കടലാസില്‍ വരച്ച് അളവുകള്‍ രേഖപ്പെടുത്തിയശേഷം എന്തെങ്കിലും എഴുതിയിട്ടുള്ള കുട്ടികള്‍ക്ക് പുകുതി മാര്‍ക്ക് നല്‍കാനാണ് നിര്‍ദേശം. നാലു മാര്‍ക്കാണ് ഈ ചോദ്യത്തിന്. അഞ്ചുമാര്‍ക്കുള്ള 19-ാമത്തെ ചോദ്യത്തിന് നാലു പിരിവുകളുണ്ട്. ഇവയുടെ ഉത്തരം മാത്രമെഴുതിയാലും മുഴുവന്‍ മാര്‍ക്കും നല്‍കും. ഉത്തരം എങ്ങനെ ലഭിച്ചു എന്നെഴുതിയില്ലെങ്കിലും മാര്‍ക്ക് ലഭിക്കുമെന്നു സാരം. മൂന്നു പിരിവുകളുള്ള 21-ാമത്തെ ചോദ്യത്തിനു അഞ്ചു മാര്‍ക്കാണ്. ചിത്രവുമായി ബന്ധപ്പെട്ട ഈ ചോദ്യത്തിന് കൃത്യമായ ഉത്തരമില്ലെങ്കിലും ഔദാര്യപൂര്‍വം മാര്‍ക്ക് നല്‍കാനാണ് നിര്‍ദേശം.


22 ചോദ്യങ്ങളാണ് കണക്കു പരീക്ഷയ്ക്ക് ഉണ്ടായിരുന്നത്. ആകെ 80 മാര്‍ക്ക്. ഇതില്‍ 23 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ക്കാണ് ഇത്തരത്തില്‍ ഉദാരമായി മാര്‍ക്ക് നല്‍കുന്നത്. തുടര്‍ മൂല്യനിര്‍ണയത്തില്‍ എല്ലാ കുട്ടികള്‍ക്കുംതന്നെ 20ല്‍ 20 മാര്‍ക്കും ലഭിച്ചിട്ടുണ്ടാകും. ജയിക്കാന്‍ വേണ്ടത് 100 ല്‍ 30 മാര്‍ക്കാണ്. തുടര്‍മൂല്യനിര്‍ണയത്തിന്റെ മാര്‍ക്കിനു പുറമേ വേണ്ട പത്തു മാര്‍ക്കാണ് 80 മാര്‍ക്കിന്റെ പരീക്ഷയില്‍നിന്നു ലഭിക്കേണ്ടത്. 23 മാര്‍ക്കിന്റെ ഉത്തരങ്ങള്‍ക്ക് ഉദാരമായി മാര്‍ക്ക് ലഭിക്കുന്നതോടെ ഇത്തവണ കണക്കിന് തോല്‍ക്കുന്ന കുട്ടികള്‍ ഉണ്ടാകാന്‍ സാധ്യതയില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.