മാര്‍ച്ച് 31നു ട്രഷറി വഴി നടന്നത് 1,300 കോടി രൂപയുടെ ഇടപാട്
Thursday, April 2, 2015 2:38 AM IST
തിരുവനന്തപുരം: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിവസമായ 31നു സംസ്ഥാനത്തെ ട്രഷറികളില്‍കൂടി നടന്നത് 1,300 കോടി രൂപയുടെ ഇടപാട്. ഇതോടെ ഒരാഴ്ചയ്ക്കുള്ളില്‍ ട്രഷറികള്‍ വഴി ഒഴുകിയത് 4,640 കോടി രൂപയായി ഉയര്‍ന്നു.

മാര്‍ച്ച് 23 മുതല്‍ 30 വരെ 3,340 കോടി രൂപയുടെ ഇടപാടുകളാണു ട്രഷറികള്‍ വഴി നടന്നത്. പദ്ധതിയേതര ചെലവുകള്‍ക്കുള്ള പണമെല്ലാം മാറി നല്‍കാന്‍ കഴിഞ്ഞിട്ടുണ്െടന്നാണു ധനവകുപ്പു കേന്ദ്രങ്ങള്‍ അറിയിച്ചിട്ടുള്ളത്. കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ അവസാന ദിവസം പാതിരാത്രി വരെ നീളുന്ന തിരക്ക് ട്രഷറികളില്‍ ഉണ്ടായിരുന്നില്ല. 30നു രാത്രി വരെ ലഭിച്ച ബില്ലുകള്‍ 31നു പാസാക്കിയതിനാലാണ് അവസാന ദിവസത്തെ തിരക്കു കുറയ്ക്കാന്‍ കഴിഞ്ഞത്.


ഒരാഴ്ചയ്ക്കുള്ളില്‍ 2,000 കോടി രൂപയോളമാണു ട്രഷറിയിലേക്ക് എത്തിയത്. തദ്ദേശ സ്ഥാപനങ്ങളുടെ ബില്ലുകള്‍ തിങ്കളാഴ്ച രാത്രി വരെയും മറ്റു വകുപ്പുകളുടേത് ധനവകുപ്പിന്റെ പ്രത്യേക അനുമതിയോടെ കഴിഞ്ഞ ദിവസം രാത്രിവരെയും നല്‍കാനാണു നിര്‍ദേശിച്ചിരുന്നത്.

അതേസമയം, പദ്ധതി ചെലവ് 70 ശതമാനത്തില്‍ താഴെയാണ്. 20,000 കോടി രൂപയുടെ അടങ്കല്‍ തുകയുള്ള വാര്‍ഷിക പദ്ധതിയില്‍ 13,500 കോടി രൂപയോളമാണു ചെലവഴിച്ചിട്ടുണ്ട്.

തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ചെലവ് 43 ശതമാനത്തില്‍ തന്നെ നില്‍ക്കുകയാണ്. എന്നാല്‍, തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതം അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ ചെലവഴിക്കാന്‍ സര്‍ക്കാര്‍ സമയപരിധി നല്‍കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.