ഹക്കിം വധക്കേസ്: പ്രതിഷേധഭീതിയില്‍ ആഭ്യന്തരമന്ത്രിയുടെ പയ്യന്നൂര്‍ പരിപാടി റദ്ദാക്കി
Saturday, April 18, 2015 12:19 AM IST
പയ്യന്നൂര്‍: ഹക്കിം വധക്കേസിലെ പ്രതികളെ അറസ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചു സംയുക്തസമര സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരങ്ങളുടെ പശ്ചാത്തലത്തില്‍ പയ്യന്നൂര്‍ മേഖലയില്‍ ഇന്നലെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പങ്കെടുക്കുന്ന പരിപാടികള്‍ അവസാന നിമിഷം റദ്ദാക്കി. മന്ത്രി പങ്കെടുക്കുന്ന പരിപാടികള്‍ക്കിടെ പ്രതിഷേധ നീക്കങ്ങള്‍ ഉണ്ടായേക്കുമെന്ന പോലീസ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണു പരിപാടികള്‍ റദ്ദാക്കിയത്.

പയ്യന്നൂര്‍ ടൌണ്‍ ബാങ്കിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും പുതുതായി രജിസ്റര്‍ ചെയ്ത കുഞ്ഞിമംഗലം ആണ്ടാംകൊവ്വലിലെ പബ്ളിക് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉദ്ഘാടനവുമാണ് ആഭ്യന്തരമന്ത്രി ഇന്നലെ നിര്‍വഹിക്കാനിരുന്നത്. പയ്യന്നൂര്‍ ടൌണ്‍ ബാങ്കിന്റെ പരിപാടി മറ്റൊരു ദിവസത്തേക്കു മാറ്റിയെങ്കിലും ആണ്ടാംകൊവ്വലിലെ പരിപാടി മന്ത്രിയുടെ അസാന്നിധ്യത്തില്‍ മുന്‍ നിശ്ചയപ്രകാരം നടന്നു.


പയ്യന്നൂരിലെ പരിപാടികള്‍ റദ്ദാക്കിയെങ്കിലും കാസര്‍ഗോഡ് ജില്ലയിലേയും ചെറുപുഴയിലേയും വിവിധ പരിപാടികളില്‍ ഇന്നലെ രമേശ് ചെന്നിത്തല പങ്കെടുത്തു. ഇന്നലെ വൈകുന്നേരം തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ചെന്നിത്തല പൊന്നിന്‍കുടം വച്ചു തൊഴാനുമെത്തി. 14 മാസം കഴിഞ്ഞിട്ടും ഹക്കിംവധക്കേസ് പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പോലീസിനു കഴിയാത്തതില്‍ പ്രതിഷേധിച്ച് ആഭ്യന്തരമന്ത്രിയെ പയ്യന്നൂരില്‍ പ്രവേശിപ്പിക്കില്ലെന്നു സംയുക്ത സമരസമിതി പ്രഖ്യാപിച്ചിരുന്നു. ആഭ്യന്തരമന്ത്രിക്കെതിരേ പയ്യന്നൂര്‍ നഗരത്തില്‍ വ്യാപകമായി പോസ്ററുകളും പതിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.