ഇടപ്പള്ളി സ്വദേശിനിയുടെ തിരോധാനം: രക്തസാമ്പിള്‍ ശേഖരിച്ചു
Saturday, April 18, 2015 12:58 AM IST
സ്വന്തം ലേഖകന്‍

കൊച്ചി: പത്തു വര്‍ഷം മുമ്പു ദുബായിയില്‍ കാണാതായ ഇടപ്പള്ളി സ്വദേശിനി സ്മിതയോടു സാമ്യമുള്ള മൃതദേഹം അബുദാബിയിലെ മോര്‍ച്ചറിയില്‍ കണ്െടത്തിയ സംഭവത്തില്‍ ഡിഎന്‍എ പരിശോധനയ്ക്കായി ക്രൈംബ്രാഞ്ച് മാതാപിതാക്കളുടെ രക്തസാമ്പിള്‍ ശേഖരിച്ചു.

ദുബായ് പോലീസിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണു കോടതി അനുമതിയോടെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജു കെ. സ്റീഫന്റെ നേതൃത്വത്തിലുള്ള സംഘം രക്തസാമ്പിളുകള്‍ ശേഖരിച്ചത്.

സ്മിതയുടെ പിതാവ് ഇടപ്പള്ളി അലശക്കോടത്ത് ജോര്‍ജിനെയും മാതാവ് ഫാന്‍സി ജോര്‍ജിനെയും എറണാകുളം ജനറല്‍ ആശുപത്രിയില്‍ വിളിച്ചുവരുത്തിയാണു രക്തസാമ്പിളുകള്‍ ശേഖരിച്ചത്. ഇത് ഉടന്‍ ദുബായ് പോലീസിനു കൈമാറും. നേരത്തെ അനൌദ്യോഗികമായി അഭിഭാഷകന്‍ മുഖേന ഡിഎന്‍എ പരിശോധനയ്ക്കായി ദുബായ് പോലീസ് രക്തസാമ്പിള്‍ ശേഖരിച്ചിരുന്നു. ഇതിന്റെ ഫലം ഇതുവരെയും വന്നിട്ടില്ല. എങ്കിലും മൃതദേഹം സ്മിതയുടേതാണെന്ന് ഉറപ്പായതിനാലാണു ദുബായ് പോലീസ് ഔദ്യോഗികമായി രക്തസാമ്പിള്‍ ശേഖരിച്ചതെന്നാണു സൂചന.

ദുബായിയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിന്റെ അടുത്തേക്കു പോയ സ്മിതയെ 2005 സെപ്റ്റംബറിലാണ് അവിടെ കാണാതായത്. മറ്റൊരാളുടെ ഒപ്പം പോകുകയാണെന്നു പറഞ്ഞു കത്ത് എഴുതിവച്ചാണു സ്മിത പോയതെന്നു ഭര്‍ത്താവ് തോപ്പുംപടി ചിറയ്ക്കല്‍ വലിയപറമ്പില്‍ ആന്റണി സ്മിതയുടെ വീട്ടുകാരെ അറിയിക്കുകയായിരുന്നു. അന്നു ദുബായ് പോലീസ് കേസെടുത്തെങ്കിലും അന്വേഷണം പുരോഗമിച്ചില്ല. സ്മിതയുടെ പിതാവിന്റെ പരാതിയെ തുടര്‍ന്ന് 2011ല്‍ ആണ് ക്രൈം ബ്രാഞ്ച് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.


സ്മിത എഴുതിയതെന്നു പറഞ്ഞു ഭര്‍ത്താവ് ആന്റണി കാണിച്ച കത്തു വ്യാജമാണെന്നു ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞതോടെയാണു കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടായത്.

2015 ഫെബ്രുവരിയില്‍ അമേരിക്കയിലായിരുന്ന ആന്റണിയെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി കസ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അബുദാബിയിലെ മോര്‍ച്ചറിയില്‍ സ്മിതയോടു സാമ്യമുള്ള മൃതദേഹം കണ്െടത്തിയത്. ഇതോടെ സംഭവത്തില്‍ ദുബായ് പോലീസും അന്വേഷണം ഊര്‍ജിതമാക്കി.

സ്മിതയെ കാണാതായെന്നു പറയുന്ന ദിവസം തന്നെയാണ് അജ്ഞാത മൃതദേഹവും അബുദാബി പോലീസിനു ലഭിച്ചത്. ഇതിനിടെ, ദുബായിയില്‍ ആന്റണിയുടെ കാമുകിയായിരുന്ന കണ്ണൂര്‍ സ്വദേശി മിനി എന്നറിയപ്പെടുന്ന ദേവയാനിക്കായി ക്രൈംബ്രാഞ്ച് തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.