വീരേന്ദ്രകുമാര്‍ ഉന്നയിച്ച വിഷയം ഗൌരവമുള്ളത്: കെ.സി. ജോസഫ്
വീരേന്ദ്രകുമാര്‍ ഉന്നയിച്ച വിഷയം ഗൌരവമുള്ളത്:  കെ.സി. ജോസഫ്
Monday, April 20, 2015 12:35 AM IST
കണ്ണൂര്‍: എല്‍ഡിഎഫ് വിട്ടുവന്ന ജനതാദള്‍ -യുവിനു യുഡിഎഫില്‍ അര്‍ഹിക്കുന്ന പരിഗണ ലഭിക്കുന്നില്ലെന്ന സംസ്ഥാന അധ്യക്ഷന്‍ എം.പി. വീരേന്ദ്രകുമാര്‍ ഉന്നയിച്ച വിഷയങ്ങള്‍ യുഡിഎഫ് ഗൌരവമായി കാണുന്നുവെന്നു മന്ത്രി കെ.സി.ജോസഫ്.

ഈ മുന്നണിയില്‍ ഒരു കക്ഷിക്കും പ്രത്യേക മേധാവിത്വമില്ല. പരിഗണന സംബന്ധിച്ചു ഘടക കക്ഷികള്‍ക്കു മാത്രമല്ല, കോണ്‍ഗ്രസിനകത്തു പോലും പരാതിയുണ്െടന്നും അദ്ദേഹം പറഞ്ഞു.

മുന്നണിയാകുമ്പോള്‍ ചില പ്രശ്നങ്ങളൊക്കെ സ്വഭാവികമാണ്. ന്യായമായും ഇതിനെല്ലാം പരിഹാരം ഉണ്ടാക്കും. മുന്നണിയെ ശക്തിപ്പെടുത്തുക യുഡിഎഫിലെ മുഖ്യകക്ഷിയെന്ന നിലയില്‍ കോണ്‍ഗ്രസിന്റെ ഉത്തരവാദിത്വമാണ്. എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു യുഡിഎഫ് ശക്തമായി മുന്നോട്ടുപോകും. യുഡിഎഫിലെ ഘടകകക്ഷികളെ പിടിക്കാന്‍ അടുപ്പത്തുവച്ച വെള്ളം എല്‍ഡിഎഫ് വാങ്ങി വയ്ക്കുന്നതാണു നല്ലതെന്നും മന്ത്രി പരിഹസിച്ചു.


യുഡിഎഫില്‍ മാത്രമല്ല. എല്‍ഡിഎഫിനകത്തും പ്രശ്നങ്ങളുണ്ട്. ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതില്‍ പോലും സിപിഎമ്മിലെ നാടകം നമ്മളെല്ലാം കണ്ടതാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ തോല്‍വിയെക്കുറിച്ചു പഠിക്കാന്‍ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ആവശ്യമായ നടപടി സ്വീകരിക്കും.

പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനു വേണ്ടി സമരത്തിന്റെ ആവശ്യമില്ല. പരിയാരം സര്‍ക്കാര്‍ ഏറ്റെടുക്കും. ജില്ലാ കളക്ടറുടെ ആസ്തി-ബാധ്യതാ റിപ്പോര്‍ട്ട് ലഭിച്ച ഘട്ടത്തില്‍ തന്നെ ഇക്കാര്യം തീരുമാനിച്ചതാണ്. ചില കാര്യങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടരുന്ന സാഹചര്യത്തിലാണ് ഏറ്റെടുക്കല്‍ വൈകുന്നത്. കണ്ണൂര്‍ ജില്ലയില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മെഡിക്കല്‍ കോളജ് ഉടന്‍ യാഥാര്‍ഥ്യമാകുമെന്നും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.