റബര്‍: സമയബന്ധിത നടപടി വേണമെന്നു കേരള കോണ്‍.-എം
Tuesday, April 21, 2015 12:09 AM IST
തിരുവനന്തപുരം: റബര്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി സമയബന്ധിത പരിപാടിക്കു രൂപം നല്‍കണമെന്നു കേരളകോണ്‍ഗ്രസ് -എം.

പാര്‍ട്ടി ചെയര്‍മാന്‍ മന്ത്രി കെ.എം.മാണിയുടെ അധ്യക്ഷതയില്‍ ഇന്നലെ തിരുവനന്തപുരത്തു ചേര്‍ന്ന ആലോചനാ യോഗത്തില്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ മന്ത്രി പി.ജെ.ജോസഫ്, ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ്. തോമസ്, ജോയ് ഏബ്രഹാം, ഫ്രാന്‍സിസ് ജോര്‍ജ്, ടി.യു. കുരുവിള, മോന്‍സ് ജോസഫ്, എന്‍.ജയരാജന്‍, റോഷി അഗസ്റിന്‍, പി.സി. ജോസഫ് എന്നിവര്‍ പങ്കെടുത്തു.

റബര്‍ ഇറക്കുമതിക്കു മുന്‍കാലത്തുണ്ടായിരുന്ന തുറമുഖ നിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ പുനഃസ്ഥാപിക്കണം. ഇറക്കുമതി ചുങ്കം 25 ശതമാനമാക്കി ഉയര്‍ത്താനുള്ള ശിപാര്‍ശ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ നടപ്പാക്കണം. അഡ്വാന്‍സ് ലൈസന്‍സ് പ്രകാരം റബര്‍ ഇറക്കുമതി ചെയ്യുന്ന കയറ്റുമതി കമ്പനികളുടെ ലൈസന്‍സ് കാലാവധി രണ്ടു വര്‍ഷമെന്നത് ആറു മാസമായി കുറയ്ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ യോഗം സ്വാഗതംചെയ്തു. കിലോഗ്രാമിനു 150 രൂപ നിരക്കില്‍ താങ്ങുവില നല്‍കി ഒരു ലക്ഷം ടണ്‍ റബര്‍ സംഭരിക്കുന്നതിന് ഇക്കൊല്ലത്തെ സംസ്ഥാന ബജറ്റില്‍ 300 കോടി രൂപയുടെ വിലസ്ഥിരതാ ഫണ്ടിനു രൂപം നല്‍കിയ സാഹചര്യത്തില്‍ അതു ഫലപ്രദമായി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കേന്ദ്രസഹായത്തോടെ അടിയന്തര നടപടി സ്വീകരിക്കണമെന്നു യോഗം നിര്‍ദേശിച്ചു. ഇതു സംബന്ധിച്ചു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കു സമര്‍പ്പിക്കുന്നതിനുള്ള ശിപാര്‍ശയ്ക്കു രൂപംനല്‍കാന്‍ റബര്‍ മേഖലയിലെ വിദഗ്ധരെ പങ്കെടുപ്പിച്ച് 25ന് കോട്ടയത്തു പ്രത്യേക യോഗം ചേരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.