ബാര്‍ കോഴ: മന്ത്രിമാര്‍ക്കെതിരായ പരാതിയിലെ നടപടികള്‍ അറിയിക്കണമെന്നു ലോകായുക്ത
Tuesday, April 21, 2015 12:16 AM IST
കൊച്ചി: ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ടു മന്ത്രി കെ.എം. മാണിക്കെതിരായ അന്വേഷണത്തിന്റെ പുരോഗതിയും, മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ. ബാബു, വി.എസ്. ശിവകുമാര്‍, അടൂര്‍ പ്രകാശ് എന്നിവര്‍ക്കെതിരേ ലഭിച്ച പരാതിയില്‍ എന്തു നടപടി കൈക്കൊണ്ടുവെന്നും അറിയിക്കാന്‍ വിജിലന്‍സിനു ലോകായുക്തയുടെ നിര്‍ദേശം. കേരള ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിന്റെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ നാലു മന്ത്രിമാര്‍ക്കെതിരേ കൂടി അന്വേഷണം ആവശ്യപ്പെട്ടു പൊതുപ്രവര്‍ത്തകനായ ഖാലിദ് മുണ്ടംപിള്ളി നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റീസ് പയസ് സി. കുര്യാക്കോസും ജസ്റീസ് കെ.കെ. ദിനേശനും ഉള്‍പ്പെട്ട ലോകായുക്തയുടെ ഫുള്‍ബെഞ്ച് ഈ നിര്‍ദേശം നല്‍കിയത്.

ഹര്‍ജി ഫയലില്‍ സ്വീകരിക്കണമോയെന്ന കാര്യത്തില്‍ ലോകായുക്ത നടത്തുന്ന പ്രാഥമിക പരിശോധനയുടെ ഭാഗമാണ് ഈ നടപടി. വിജിലന്‍സ് ഡയറക്ടറും എസിപിയും സീല്‍ ചെയ്ത കവറില്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കണമെന്നാണു ലോകായുക്ത നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ.എം. മാണിയെ ഒന്നാം പ്രതിയാക്കി വിജലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ ബ്യൂറോ കേസ് രജിസ്റര്‍ ചെയ്യുകയും പ്രഥമവിവര റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്െടന്നു പരാതിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. ബിജു രമേശിന്റെ പിന്നീടുള്ള വെളിപ്പെടുത്തലുകളുടെയും ടെലിവിഷന്‍ ചാനലിലൂടെ പുറത്തുവിട്ട ശബ്ദരേഖയുടെയും പത്രവാര്‍ത്തകളുടെയും അടിസ്ഥാനത്തില്‍ മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ. ബാബു, വി.എസ്. ശിവകുമാര്‍, അടൂര്‍ പ്രകാശ് എന്നിവര്‍ക്കെതിരേ കൂടി സമാനമായ തരത്തില്‍ ക്വിക് വേരിഫിക്കേഷന്‍ നടത്തി എഫ്ഐആര്‍ തയാറാക്കി കേസ് രജിസ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നാണു പരാതിക്കാരന്റെ ആവശ്യം. ഇതു സംബന്ധിച്ച് വിജിലന്‍സ് ഡയറക്ടര്‍ക്കു കത്ത് നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നു പരാതിക്കാരന്‍ ലോകായുക്തയില്‍ ബോധിപ്പിച്ചു.


ലോകയുക്ത നിയമം 14 പ്രകാരം ലോകായുക്ത നേരിട്ടോ അല്ലെങ്കില്‍ സര്‍ക്കാരിന്റെ നിയന്ത്രണമില്ലാത്ത സ്വതന്ത്ര ഏജന്‍സിയെക്കൊണ്േടാ അന്വേഷിപ്പിക്കണമെന്നു പരാതിയില്‍ ആവശ്യപ്പെടുന്നു. നാലു മന്ത്രിമാരെ കൂടാതെ വിജിലന്‍സ് ഡയറക്ടറെകൂടി എതിര്‍കക്ഷിയാക്കികൊണ്ടാണു പരാതി നല്‍കിയിരിക്കുന്നത്. കേസ് ജൂണ്‍ 22നു വീണ്ടും പരിഗണിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.