ഹോട്ടലുകള്‍ക്കു പിഴ ചുമത്തിയതു കോടതി റദ്ദാക്കി
Tuesday, April 21, 2015 12:21 AM IST
തൃശൂര്‍: ഹോട്ടലുടമകള്‍ക്കെതിരേ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പിഴ ചുമത്തിയ നടപടി ഹൈക്കോടതി റദ്ദാക്കി. അനധികൃതമായി പിരിച്ചെടുത്ത 18 ലക്ഷം രൂപ തിരിച്ചുകിട്ടാന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നു ഹോട്ടലുടമകള്‍ വ്യക്തമാക്കി.

2012 മുതല്‍ വിവിധ കാലയളവില്‍ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ സംസ്ഥാനത്തിന്റെ പല ഭാഗത്തും പരിശോധന നടത്തിയിരുന്നു. പിഴ ചുമത്താനും അടപ്പിക്കാനും ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ക്ക് അധികാരമില്ലെന്നായിരുന്നു ഹോട്ടലുടമകളുടെ വാദം. 32 ഹര്‍ജികള്‍ പരിശോധിച്ച ഹൈക്കോടതി നോട്ടീസ് നല്‍കാതെയും നടപടി പാലിക്കാതെയും പിഴ ചുമത്തുകയും ഹോട്ടലുകള്‍ അടപ്പിക്കുകയും ചെയ്ത ഉദ്യോഗസ്ഥരുടെ നടപടി റദ്ദാക്കുകയായിരുന്നു.


ഹോട്ടലുകളില്‍നിന്നു 18 ലക്ഷം രൂപയാണു പിഴയായി ഈടാക്കിയിരുന്നതെന്നു ഫുഡ് സേഫ്റ്റി കമ്മീഷണര്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. അനധികൃതമായി പിരിച്ചെടുത്ത ഈ തുക തിരിച്ചുകിട്ടാന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നു കേരള ഹോട്ടല്‍ ആന്‍ഡ് റസ്ററന്റ് അസോസിയേഷന്‍ പ്രസിഡന്റ് ജോസ് മോഹനും ജനറല്‍ സെക്രട്ടറി മൊയ്തീന്‍കുട്ടി ഹാജിയും അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.