ക്ഷേത്രദര്‍ശനത്തിനുപോയ സംഘത്തിനു ഭക്ഷ്യവിഷബാധയേറ്റു
Saturday, April 25, 2015 12:29 AM IST
കണ്ണൂര്‍: കോട്ടയം കാഞ്ഞിരപ്പള്ളിയില്‍നിന്നു കൊല്ലൂര്‍ മൂകാംബിക ക്ഷേത്രദര്‍ശനത്തിനു പോയ തീര്‍ഥാടക സംഘത്തിലെ കുട്ടികളും സ്ത്രീകളുമടക്കം മുപ്പതോളം പേര്‍ക്കു ഭക്ഷ്യവിഷബാധയേറ്റു. ഇവര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.

മൂകാംബിക ക്ഷേത്രദര്‍ശനത്തിനുശേഷം അറുപതു കിലോമീറ്ററോളം അകലെയുള്ള മുരുടേശ്വര ക്ഷേത്രത്തിനു സമീപത്തെ ഹോട്ടലില്‍നിന്നു വ്യാഴാഴ്ച സംഘാംഗങ്ങള്‍ ഉച്ചഭക്ഷണം കഴിച്ചിരുന്നു. വെജിറ്റേറിയന്‍ ഊണിനൊപ്പം കുടിച്ച വെള്ളത്തില്‍നിന്നാണു ഭക്ഷ്യവിഷബാധയേറ്റതെന്നാണു നിഗമനം. ഹോട്ടലില്‍നിന്നു വെള്ളം കുടിച്ചവര്‍ക്കു മാത്രമാണു വിഷബാധയേറ്റത്. കടല്‍ത്തീരത്തിനു സമീപത്താണു മുരുടേശ്വര ക്ഷേത്രം.

ഭക്ഷണം കഴിച്ചു രണ്ടു മണിക്കൂറിനുള്ളില്‍ത്തന്നെ ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടു. തുടര്‍ന്നു യാത്ര വെട്ടിച്ചുരുക്കി തിരിച്ചുപോരുകയായിരുന്നു. ഇന്നലെ രാവിലെ കണ്ണൂരിലെത്തിയപ്പോഴേക്കും മിക്കവരും അവശനിലയിലായിരുന്നു. തുടര്‍ന്നാണു ജില്ലാ ആശുപത്രിയില്‍ ചികിത്സതേടിയത്. തീരെ അവശരായ അനഘരാജ് (മൂന്ന്), വിനായക ഹരികുമാര്‍ (എട്ട്), ലക്ഷ്മി (11), ആതിര ബിജു (18), ആര്‍ച്ച ബിജു (10), വിദ്യ (20), ഉഷ (50), രവികുമാര്‍ (60), ഷീല (32), പ്രണവ് (11) എന്നിവരെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു ചികിത്സ നല്‍കി. ഇന്നലെ ഉച്ചയോടെ എല്ലാവരും ആശുപത്രി വിട്ടു. കാഞ്ഞിരപ്പള്ളിയില്‍നിന്ന് 21ന് രാവിലെയാണ് 47 പേരടങ്ങുന്ന സംഘം കൊല്ലൂരിലേക്കു പുറപ്പെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.