ആറന്മുള: നിലപാടില്‍ മാറ്റമില്ലെന്നു ബിജെപി
ആറന്മുള: നിലപാടില്‍ മാറ്റമില്ലെന്നു ബിജെപി
Saturday, April 25, 2015 12:18 AM IST
കോഴിക്കോട്: ആറന്മുളയില്‍ വിമാനത്താവളം ചിലരുടെ സ്വപ്നം മാത്രമായി അവശേഷിക്കുമെന്നും ഒരു കല്ലുപോലും അവിടെ സ്ഥാപിക്കാന്‍ കഴിയില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍. ആറന്മുള വിമാനത്താവളം സംബന്ധിച്ച പരിസ്ഥിതി ആഘാത പഠനത്തിന് അനുവാദം നല്‍കിയതിനെ സ്വാഗതം ചെയ്യുന്നു. പുതിയ പഠനറിപ്പോര്‍ട്ട് വന്നാല്‍ അതു വിമാനത്താവളത്തിന് അനുമതി നല്‍കുന്നതിനെതിരായിരിക്കുമെന്നുറപ്പുണ്ട്. നേരത്തേ നല്‍കിയ കള്ളറിപ്പോര്‍ട്ട് ഹരിത ട്രൈബ്യൂണല്‍ തള്ളിയതാണ്. ഇതിനെതിരേ പരിസ്ഥിതി മന്ത്രാലയമോ കേന്ദ്രസര്‍ക്കാരോ അപ്പീല്‍ നല്‍കിയിട്ടില്ല. ഇതില്‍ത്തന്നെ കേന്ദ്രസര്‍ക്കാരിന്റെ നിലപാടു വ്യക്തമാണ്. ആറന്മുള വിമാനത്താവളത്തെ സംബന്ധിച്ചു കേന്ദ്രസര്‍ക്കാരിന്റെയോ ബിജെപിയുടെയോ നിലപാടില്‍ മാറ്റമില്ല. ബിജെപി ആറന്മുളയിലെ ജനങ്ങള്‍ക്കൊപ്പമാണ്. ആറന്മുളയില്‍ വിമാനത്താവളം വരുന്നതു വന്‍ പാരിസ്ഥിതിക ആഘാതമുണ്ടാക്കുമെന്ന റിപ്പോര്‍ട്ടായിരിക്കും ഇനി വരാന്‍ പോകുന്നതെന്നും മുരളീധരന്‍ പറഞ്ഞു.

പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴില്‍ നടന്ന വിദഗ്ധ സമിതി യോഗത്തിന്റെ അജന്‍ഡ പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് പരിസ്ഥിതി പഠനത്തിന് അനുമതിനല്‍കിയെന്ന വാര്‍ത്തയാണു പ്രചരിച്ചത്. കെജിഎസ് ഗ്രൂപ്പ് നടത്തുന്ന കള്ളപ്രചാരണത്തിന്റെ ഭാഗമാണിത്. 22ന് ഡല്‍ഹിയില്‍ യോഗം നടക്കുന്നുണ്െടന്നും സംസ്ഥാന ചീഫ് സെക്രട്ടറിയടക്കം പങ്കെടുക്കുമെന്നും വാര്‍ത്ത പരന്നു. വിമാനത്താവളം എന്നു പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നു കെജിഎസ് ഗ്രൂപ്പിനോടു യോഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചുവെന്നും വാര്‍ത്തവന്നു. എന്നാല്‍, പിന്നീടു യോഗത്തെക്കുറിച്ച് യാതൊരു വിവരവുമുണ്ടായില്ല. സാമ്പത്തിക സര്‍വേയില്‍ വിമാനത്താവളത്തെക്കുറിച്ചു പരാമര്‍ശമുണ്െടന്നായിരുന്നു മറ്റൊരു വാര്‍ത്ത. കഴിഞ്ഞ വര്‍ഷത്തെ പദ്ധതികളുടെ അവലോകന റിപ്പോര്‍ട്ടിലെ പരാമര്‍ശം മാത്രമായിരുന്നു അത്. മന്‍മോഹന്‍ സര്‍ക്കാര്‍ ഭരിക്കുന്ന കാലത്ത് നവംബര്‍ 15ന് വിമാനത്താവളത്തിനു തറക്കല്ലിടുമെന്നുവരെ പ്രചരിപ്പിച്ചു. അടിസ്ഥാനരഹിതമായ വാര്‍ത്തകളാണു പരക്കുന്നത്. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. ശശീന്ദ്രനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.