ഇറക്കുമതി ചെയ്യുന്ന വിലയ്ക്കു റബര്‍ സംഭരിച്ചു നല്‍കണം: കെ.എം. മാണി
ഇറക്കുമതി ചെയ്യുന്ന വിലയ്ക്കു റബര്‍ സംഭരിച്ചു നല്‍കണം: കെ.എം. മാണി
Sunday, April 26, 2015 11:05 PM IST
കോട്ടയം: വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന തുകയ്ക്ക് ആഭ്യന്തരവിപണിയില്‍നിന്നും വ്യവസായികള്‍ക്കു റബര്‍ സംഭരിച്ചു നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നു കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ മന്ത്രി കെ.എം. മാണി. റബര്‍ വിലയിടിവ് തടയാന്‍ കേരള കോണ്‍ഗ്രസ്-എമ്മിന്റെ ആഭിമുഖ്യത്തില്‍ കര്‍ഷക വ്യാപാര സാമ്പത്തിക സാങ്കേതിത വിദഗ്ധരുടെ യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

റബര്‍ വില സ്ഥിരതാ ഫണ്ടില്‍നിന്നും കേന്ദ്രം 500 കോടി രൂപയെങ്കിലും അനുവദിക്കണം. ഇതിനായി മുഖ്യമന്ത്രി, മന്ത്രിമാര്‍, എംപിമാര്‍ എന്നിവര്‍ പ്രധാനമന്ത്രിയെ കാണണം. സംസ്ഥാന സര്‍ക്കാര്‍ 150 രൂപയ്ക്ക് ഒരു ലക്ഷം ടണ്‍ റബര്‍ കര്‍ഷകരില്‍നിന്നും സംഭരിക്കണമെന്നാണു കേരള കോണ്‍ഗ്രസ് എമ്മിന്റെ അഭിപ്രായം. സംസ്ഥാന സര്‍ക്കാര്‍ നീക്കിവച്ചിരിക്കുന്ന 300 കോടി രൂപ മുടക്കി അമ്പതിനായിരം ടണ്‍ റബര്‍ സംഭവിക്കാനാകും.

കര്‍ഷകരില്‍നിന്ന് എന്തു നഷ്ടം സഹിച്ചും ഒരു ലക്ഷം ടണ്‍ റബര്‍ സംഭരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണം. ഇറക്കുമതി തടയാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണം. സംസ്ഥാന ബജറ്റില്‍ റബര്‍ സംഭരണത്തിനായി 300 കോടി രൂപയാണു മാറ്റിവച്ചിരിക്കുന്നത്. 180 രൂപ നിരക്കില്‍ റബര്‍ സംഭരിക്കാന്‍ തയാറാകണം. 150 രൂപ അടിസ്ഥാന വിലയായി ഈടാക്കി റബര്‍ വില്‍ക്കുമ്പോള്‍ വ്യാപാരത്തില്‍ കര്‍ഷകര്‍ക്കുണ്ടാകുന്ന നഷ്ടം സംസ്ഥാന സര്‍ക്കാര്‍ സഹിക്കണം. ഇപ്പോള്‍ മാറ്റിവച്ചിരിക്കുന്ന തുക മതിയാകില്ല. കൂടുതല്‍ കണ്െടത്തണം. 300 കോടി രൂപയ്ക്ക് 50,000 ടണ്‍ റബര്‍ സംഭരിക്കാനേ കഴിയൂ. അധികം റബര്‍ സംഭരിക്കാനുള്ള പണം കണ്െടത്തണം. അടുത്തദിവസം മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണുന്നുണ്ട്. റബര്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച നടത്തണം. സംഭരണവില കര്‍ഷകരുടെ ബാങ്ക് അക്കൌണ്ടില്‍ ലഭ്യമാക്കണമെന്നും ഇടനിലക്കാരെ ഒഴിവാക്കണമെന്നും കെ.എം. മാണി ആവശ്യപ്പെട്ടു.


വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്‍ ഇന്ത്യ സെല്‍, റബര്‍ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ കോട്ടയം ഹോട്ടല്‍ ഓര്‍ക്കിഡ് റെസിഡന്‍സിയില്‍ ചേര്‍ന്ന യോഗത്തില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു. കേരള കോണ്‍ഗ്രസ് -എമ്മിനെ പ്രതിനിധീകരിച്ചു വര്‍ക്കിംഗ് ചെയര്‍മാന്‍ മന്ത്രി പി.ജെ. ജോസഫ്, പാര്‍ട്ടി ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ്. തോമസ് എംഎല്‍എ, ജനറല്‍ സെക്രട്ടറി ജോയി ഏബ്രഹാം എംപി, ജോസ് കെ.മാണി എംപി, എംഎല്‍എമാരായ റോഷി അഗസ്റ്റിന്‍, മോന്‍സ് ജോസഫ്, ഡോ.എന്‍.ജയരാജ്, സെക്രട്ടറിമാരായ കെ. ഫ്രാന്‍സിസ് ജോര്‍ജ്, ജോസഫ് എം. പുതുശേരി, തോമസ് ചാഴികാടന്‍, പി.സി. ജോസഫ്, ജില്ലാ സെക്രട്ടറി സണ്ണി തെക്കേടം, വിജി എം. തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.