എസ്എസ്എല്‍സി: മന്ത്രിക്കു തെറ്റുപറ്റിയിട്ടില്ലെന്നു മജീദ്
Sunday, April 26, 2015 12:31 AM IST
കോഴിക്കോട്: എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബിനു തെറ്റുപറ്റിയിട്ടില്ലെന്നു മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരം അനുസരിച്ചാണു മന്ത്രി ഫലപ്രഖ്യാപനം നടത്തിയത്. ഇതിനപ്പുറം വേറെ പരിശോധന പതിവില്ലാത്തതും അപ്രായോഗികവുമാണെന്നും മജീദ് കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു നടപ്പാക്കിയ മൂല്യനിര്‍ണയ രീതിയോടെ വിജയത്തില്‍ വലിയ ഉയര്‍ച്ചയാണുണ്ടായത്. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ വിജയ ശതമാനം. പിഴവുകള്‍ പരിഹരിക്കുന്നതോടെ വിജയശതമാനത്തില്‍ ചെറിയ മാറ്റമുണ്ടാവും. പക്ഷേ, ജയിച്ച ഒരു കുട്ടിയും തോല്‍ക്കില്ല. ചിലര്‍ പ്രചരിപ്പിക്കുന്നതു പോലുള്ള വലിയ പ്രശ്നങ്ങളൊന്നും ഇക്കാര്യത്തിലുണ്ടായിട്ടില്ല.

മനഃപൂര്‍വമായ പാളിച്ച ഉണ്ടായിട്ടില്ലെന്നത് എല്ലാവര്‍ക്കും ബോധ്യമായിട്ടുണ്ട്. അപാകതകള്‍ തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ലക്ഷക്കണക്കിനു വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പരിഹരിക്കാന്‍ വിദ്യാഭ്യാസമന്ത്രി കാര്യക്ഷമമായാണു പ്രവര്‍ത്തിക്കുന്നതെന്നും മജീദ് പറഞ്ഞു.


പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ പാലക്കാട്ടെ തോല്‍വി സംബന്ധിച്ചു അന്വേഷണം പൂര്‍ത്തിയായിട്ടുണ്ട്. ഉപസമിതി അംഗങ്ങള്‍ വീണ്ടും ചര്‍ച്ച ചെയ്തശേഷം അന്തിമ റിപ്പോര്‍ട്ടു തയാറാക്കി യുഡിഎഫ് നേതൃത്വത്തിനു സമര്‍പ്പിക്കും. ഉപസമിതിയുടെ അധ്യക്ഷ സ്ഥാനത്തുണ്ടായിരുന്ന ബാലകൃഷ്ണപിള്ള വിട്ടുനിന്നതും ജനതാദള്‍ അംഗം ഷെയ്ഖ് പി. ഹാരിസിന് അസുഖം മൂലമുണ്ടായ അസൌകര്യവുമാണ് അന്തിമ റിപ്പോര്‍ട്ട് തയാറാക്കുന്നതില്‍ കാലതാമസം ഉണ്ടാക്കിയത്.

വിവാദങ്ങളും പ്രശ്നങ്ങളും മുന്നണിക്കും സംഘടനയ്ക്കും ശരിയായ രീതിയില്‍ മുന്നോട്ടു പോവാനുള്ള വഴികളാകും. ആര്‍എസ്പിയും ജനതാദളും ഉന്നയിച്ച വിഷയങ്ങള്‍ അതിന്റേതായ ഗൌരവത്തില്‍ ചര്‍ച്ച ചെയ്യുമെന്നു യുഡിഎഫ് നേതാക്കള്‍ പറഞ്ഞിട്ടുണ്െടന്നും മജീദ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.