ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ക്ക് എല്ലാ വര്‍ഷവും സ്ഥലം മാറ്റം
Tuesday, April 28, 2015 1:11 AM IST
തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റത്തില്‍ പരിഷ്കരിച്ച നിയമാവലിക്കു തത്ത്വത്തില്‍ അംഗീകാരം നല്കി. വിവിധ അധ്യാപക സംഘടനകളുടെ സാന്നിധ്യത്തില്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ ആണു പരിഷ്കരിച്ച നിയമാവലി അവതരിപ്പിച്ചത്. അധ്യാപക സംഘടനകളും ഇതിന് അനുകൂലമായ നിലപാടു സ്വീകരിച്ചു. ഇനി സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരംകൂടി നേടിയാല്‍ മതി.

മാതൃജില്ലയില്‍ അഞ്ചു വര്‍ഷം ജോലിചെയ്ത അധ്യാപകന്‍ തുടര്‍ന്നു സ്ഥലംമാറ്റം മറ്റു ജില്ലകളിലേക്ക് ആവശ്യപ്പെടണമെന്നതാണു പ്രധാന വ്യവസ്ഥ. എല്ലാ സ്ഥലംമാറ്റ നടപടികളും മേയില്‍ പൂര്‍ത്തിയാക്കുമെന്ന് ഉറപ്പിക്കും.

തുടര്‍ച്ചയായി അഞ്ചു വര്‍ഷം സ്വന്തം ജില്ലയില്‍ ജോലി നോക്കിയ അധ്യാപകരും ഇനിമുതല്‍ മാറേണ്ടിവരും. മറ്റു ജില്ലകളില്‍നിന്ന് ആരെങ്കിലും സ്വന്തം ജില്ലയിലേക്കു സ്ഥലംമാറ്റത്തിന് അപേക്ഷിച്ചാല്‍ അവിടെ ഒഴിവ് ഇല്ലെങ്കില്‍ അഞ്ചു വര്‍ഷം തുടര്‍ച്ചയായി സ്വന്തം ജില്ലയിലിരുന്നവര്‍ മാറിക്കൊടുക്കണം. സ്വന്തം ജില്ല മാറുമ്പോള്‍ കണ്ണൂര്‍, കാസര്‍ഗോഡ്, പാലക്കാട്, ഇടുക്കി, കോഴിക്കോട്, മലപ്പുറം എന്നീ അഞ്ച് ജില്ലകളിലൊന്നില്‍ നിര്‍ബന്ധമായും ജോലി നോക്കണമെന്ന നിലവിലെ വ്യവസ്ഥയും മാറ്റി. പകരം സംസ്ഥാനത്തെ ഏതു ജില്ലയിലേക്കും അപേക്ഷിക്കാം. 100 സ്കൂളുകളിലേക്ക് ഓപ്ഷന്‍ നല്‍കാമെന്നും വ്യവസ്ഥ ചെയ്യുന്നു.


ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ കെ.എന്‍. സതീഷിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. ഡയറക്ടറേറ്റ് തയാറാക്കിയ കരട് മാന്വല്‍ ഈ പ്രധാന ഭേദഗതികളോടെയാണ് അധ്യാപക സംഘടനകള്‍ അംഗീകരിച്ചിട്ടുള്ളത്. ഇനി സര്‍ക്കാരിന്റെ അംഗീകാരത്തിനു സമര്‍പ്പിക്കണം. അഡീഷണല്‍ ഡയറക്ടര്‍ സാജുദീന്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും മുഴുവന്‍ അധ്യാപകസംഘടനാ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.