പാലക്കാട് തോല്‍വി: മൂന്നു കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ നടപടിക്കു ശിപാര്‍ശ
Wednesday, April 29, 2015 12:35 AM IST
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട്ട് യുഡിഎഫ് സ്ഥാനാര്‍ഥി എം.പി. വീരേന്ദ്രകുമാറിന്റെ പരാജയത്തിന് ഉത്തരവാദികളായ ഡിസിസി പ്രസിഡന്റ് ഉള്‍പ്പെടെ മൂന്നു കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ നട പടിക്കു ശിപാര്‍ശ. യുഡിഎഫ് ഉപസമിതി റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ ധാരണയായതായി യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ പറഞ്ഞു.

ആറംഗ സമിതിയില്‍ ഇന്നലത്തെ യോഗത്തിനെത്തിയത് പി.പി. തങ്കച്ചന്‍, കെ.പി.എ. മജീദ്, ഷെയ്ഖ് പി. ഹാരീസ്, ജോണി നെല്ലൂര്‍ എന്നിവരാണ്. ജോയ് ഏബ്രഹാം എംപിയും എ.എ. അസീസും യോഗത്തിനെത്തിയില്ല. ഇവരുമായി കൂടി ആശയവിനിമയം നടത്തിയശേഷം എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് യുഡിഎഫ് ചെയര്‍മാനായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു സമര്‍പ്പിക്കും.

പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ ജയിപ്പിക്കാന്‍ ആത്മാര്‍ഥമായ ശ്രമമുണ്ടായില്ലെന്നു സമിതി വിലയിരുത്തി. യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ ഭാഗത്തു നിന്നു ഗുരുതരമായ പാളിച്ചകളുണ്ടായി. ഡിസിസി പ്രസിഡന്റ് കുറേക്കൂടി ഗൌരവം കാണിക്കണമായിരുന്നു. യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ചന്ദ്രന്‍ ചുമതലകള്‍ വേണ്ടവിധം നിറവേറ്റിയില്ല. ഓഫീസ് ചുമതലയുണ്ടായിരുന്ന തെരഞ്ഞെടുപ്പു കമ്മിറ്റി സെക്രട്ടറി ബാലഗോപാലും തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളില്‍ വേണ്ട ജാഗ്രത പുലര്‍ത്തിയില്ല. സമിതിയുടെ കണ്െടത്തലിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്തി അതതു പാര്‍ട്ടികള്‍ ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണു സമിതിയുടെ ശിപാര്‍ശ. ഡിസിസി പ്രസിഡന്റിന്റെ പേരെടുത്തു പറയാത്ത റിപ്പോര്‍ട്ടില്‍ മറ്റു രണ്ടു പേരുടെയും പേരുകള്‍ പരാമര്‍ശിക്കുന്നുണ്ട്.


റിപ്പോര്‍ട്ടില്‍ കുറ്റക്കാരെന്നു കണ്െടത്തുന്നവരുടെ പേര് ഉള്‍പ്പെടുത്തുന്നതിനെച്ചൊല്ലി കഴിഞ്ഞ യോഗത്തില്‍ തര്‍ക്കമുണ്ടായിരുന്നു. അതേത്തുടര്‍ന്നു റിപ്പോര്‍ട്ട് സമര്‍പ്പണം നീണ്ടുപോകുകയായിരുന്നു. എന്നാല്‍, റിപ്പോര്‍ട്ട് നീണ്ടുപോകുന്നതിനെതിരേ എം.പി. വീരേന്ദ്രകുമാര്‍ തന്നെ രംഗത്തെത്തിയതോടെ റിപ്പോര്‍ട്ട് എത്രയും പെട്ടെന്നു സമര്‍പ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പേര് ഉള്‍പ്പെടുത്തുന്നതിനെ കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിനിധിയായ യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചനാണ് എതിര്‍ത്തത്. എന്നാല്‍, യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പരാജയത്തിന് ഉത്തരവാദികളായവരുടെ പേരുള്‍പ്പെടുത്തണമെന്നു ജനതാദള്‍- യു പ്രതിനിധി ഷെയ്ഖ് പി. ഹാരീസ് ശഠിച്ചു. തുടര്‍ന്നു റിപ്പോര്‍ട്ട് സമര്‍പ്പണം നീട്ടി വയ്ക്കുകയായിരുന്നു. ഏതായാലും ഇന്നലെ സമിതി യോഗം ചേര്‍ന്നപ്പോള്‍ പേരുള്‍പ്പെടുത്തുന്ന വിഷയം തര്‍ക്കമായി ഉന്നയിച്ചില്ല. ഒടുവില്‍ ഡിസിസി പ്രസിഡന്റിന്റെ പേരു പറയാതെയും മറ്റു രണ്ടാള്‍ക്കാരുടെ പേര് ഉള്‍പ്പെടുത്തിയും റിപ്പോര്‍ട്ടിന് അന്തിമരൂപം നല്‍കാന്‍ ധാരണയാകുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.