വാഹനപരിശോധനയ്ക്കിടെ കൈക്കൂലി; എസ്ഐക്കും ഡ്രൈവര്‍ക്കും സസ്പെന്‍ഷന്‍
Sunday, May 3, 2015 11:22 PM IST
കൊച്ചി: വാഹന പരിശോധനയുടെ മറവില്‍ ഡ്രൈവര്‍മാരില്‍നിന്നു കൈക്കൂലി വാങ്ങിയതിനു സബ് ഇന്‍സ്പെക്ടറെയും പോലീസ് ഡ്രൈവറെയും സസ്പെന്‍ഡ് ചെയ്തു. പനങ്ങാട് ജനമൈത്രി പോലീസ് സ്റേഷനിലെ എസ്ഐ എം.ബി. ശ്രീകുമാര്‍, ഡ്രൈവര്‍ ബിജു എന്നിവരെയാണു സിറ്റി പോലീസ് കമ്മീഷണര്‍ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.

ദേശീയപാത 47 ഇടപ്പള്ളി-ആരൂര്‍ ബൈപാസില്‍ കുമ്പളം ടോള്‍ പ്ളാസയ്ക്കടുത്തു വാഹന പരിശോധനയുടെ മറവില്‍ പനങ്ങാട് എസ്ഐ ലോറി ഡ്രൈവര്‍മാരില്‍നിന്നു കൈക്കൂലി വാങ്ങുന്നതായി പരാതി ലഭിച്ചതിനെത്തുടര്‍ന്നു ഡെപ്യൂട്ടി കമ്മീഷണര്‍ നേരിട്ടു നടത്തിയ അന്വേഷണത്തിലാണ് എസ്ഐയും ഡ്രൈവറും കുടുങ്ങിയത്.

വെള്ളിയാഴ്ച രാത്രി മഫ്തിയിലെത്തിയ ഡെപ്യൂട്ടി കമ്മീഷണര്‍ ഒരു ലോറി ഡ്രൈവര്‍ക്ക് അടയാളപ്പെടുത്തി നല്‍കിയ നൂറുരൂപയുടെ നോട്ട് വാഹന പരിശോധനയ്ക്കിടെ എസ്ഐ വാങ്ങിയതിനു പിന്നാലെ ഡെപ്യൂട്ടി കമ്മീഷണര്‍ എത്തി എസ്ഐയെ കൈയോടെ പിടികൂടുകയായിരുന്നു.

പിടിക്കപ്പെടുമ്പോള്‍ എസ്ഐയുടെ പക്കല്‍ 15,000 രൂപയുണ്ടായിരുന്നു. കൂട്ടത്തില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ അടയാളപ്പെടുത്തി നല്‍കിയ നൂറിന്റെ നോട്ടും ഉണ്ടായിരുന്നു. ഇതില്‍ 5,000 രൂപയ്ക്കു മാത്രമാണു രസീത് ഉണ്ടായിരുന്നത്. ബാക്കി 9,500 രൂപ ഡ്രൈവര്‍മാരില്‍നിന്നു വാങ്ങിയ കൈക്കൂലിയാണെന്നുഡെപ്യൂട്ടി കമ്മീഷണര്‍ ഹരിശങ്കര്‍ പറഞ്ഞു.


പരിശോധനയ്ക്കായി ലോറി തടഞ്ഞുനിര്‍ത്തിയശേഷം കൈക്കൂലി വാങ്ങി വാഹനങ്ങള്‍ പോകാന്‍ അനുവദിക്കുകയാണ് എസ്ഐ ചെയ്തിരുന്നത്. സംഭവത്തെത്തുടര്‍ന്ന് എസ്ഐയോടും ഡ്രൈവറോടും അവധിയില്‍ പോകാന്‍ പോലീസ് കമ്മീഷണര്‍ നിര്‍ദേശിച്ചു. വൈകുന്നേരത്തോടെ ഡെപ്യൂട്ടി കമ്മീഷണര്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് ഇരുവരെയും സസ്പെന്‍ഡ് ചെയ്തത്. സംഭവത്തെക്കുറിച്ച് വകുപ്പു തല അന്വേഷണം നടത്താന്‍ ഡിസിആര്‍ബി അസിസ്റന്റ് കമ്മീഷണറെ ചുമതലപ്പെടുത്തി. വിശദമായ അന്വേഷണത്തിന് റിപ്പോര്‍ട്ട് ഇന്നു വിജിലന്‍സിനു കൈമാറുമെന്നും കമ്മീഷണര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.