നേപ്പാളിലേക്കു വിനോദയാത്ര പോയ സംഘം സുരക്ഷിതരായി തിരിച്ചെത്തി
നേപ്പാളിലേക്കു വിനോദയാത്ര പോയ സംഘം സുരക്ഷിതരായി തിരിച്ചെത്തി
Sunday, May 3, 2015 11:32 PM IST
കോഴിക്കോട്: ഭൂകമ്പം വിതച്ച നേപ്പാളില്‍നിന്നു വിനോദയാത്രാ സംഘം സുരക്ഷിതമായി നാട്ടില്‍ തിരിച്ചെത്തി. കോഴിക്കോട്ടെ അമ്പലപ്പടി വോയ്സ് ക്ളബ്ബിന്റെ നേതൃത്വത്തിലുള്ള 51 അംഗ സംഘമാണ് ഇന്നലെ രാവിലെ 8.30ന് ലോക്മാന്യ തിലക്- തിരുവനന്തപുരം നേത്രാവതി എക്സ്പ്രസില്‍ കോഴിക്കോട് റെയില്‍വേ സ്റേഷനിലെത്തിയത്.

ക്ളബ് അധികൃതരും യാത്രക്കാരുടെ ബന്ധുക്കളും ചേര്‍ന്നു സംഘാംഗങ്ങള്‍ക്കു പൂമാലയും മധുരവും നല്‍കിയാണ് ഇവരെ സ്വീകരിച്ചത്. എ.കെ. ശശീന്ദ്രന്‍ എംഎല്‍എ, കോര്‍പറേഷന്‍ സ്ഥിരം സമിതി ചെയര്‍മാന്‍ എം. രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണു യാത്രാസംഘത്തെ സ്വീകരിച്ചത്.

27 സ്ത്രീകളുള്‍പ്പെട്ട സംഘത്തില്‍ ടൂര്‍ സംഘടിപ്പിച്ച കമ്പനിയുടെ പ്രതിനിധി, ഭക്ഷണം പാകംചെയ്യുന്ന രണ്ടുപേര്‍, ഒരു ഗൈഡ് എന്നിവരുമുണ്ടായിരുന്നു. ഭൂകമ്പമുണ്ടായി രണ്ടുദിവസത്തിനു ശേഷമാണു നേപ്പാളില്‍നിന്നു സംഘം മടങ്ങിയത്.


ഏപ്രില്‍ 25നു രാവിലെ 11.40നാണ് ഭൂകമ്പമുണ്ടായ വിവരം അറിഞ്ഞതെന്നു സംഘാംഗങ്ങള്‍ പറഞ്ഞു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായ ഗോര്‍ഖ ജില്ലയിലെ ഹിമാലയന്‍ താഴ്വരയിലൂടെ ബസില്‍ കാഠ്മണ്ഡുവിലേക്കു യാത്ര ചെയ്യുകയായിരുന്നു ഇവര്‍.

ഭൂമികുലുക്കം അനുഭവപ്പെട്ടില്ലെങ്കിലും റോഡിന്റെ പല ഭാഗങ്ങളിലും പാറകള്‍ വീണുകിടക്കുന്നുണ്ടായിരുന്നു. ഒരു ബസിനു കടന്നുപോകാന്‍ സൌകര്യമുണ്ടായിരുന്നതിനാല്‍ അവിടെനിന്നു രക്ഷപ്പെടാനായി.

ഭൂകമ്പം വന്‍നാശം വിതച്ച വിവരം അപ്പോഴൊന്നും അറിഞ്ഞിരുന്നില്ല. കാഠ്മണ്ഡു ഒഴികെ മുന്‍ നിശ്ചയിച്ച പ്രകാരമുള്ള മുഴുവന്‍ പ്രദേശവും കണ്ടശേഷമാണ് ഇവര്‍ മടങ്ങിയത്.
ഭൂകമ്പത്തിന്റെ തുടര്‍ചലനങ്ങള്‍ ഇവരും അനുഭവിച്ചു. ഹോട്ടലില്‍ മുറിയെടുത്തിരുന്നെങ്കിലും ഭൂകമ്പമുണ്ടായതിനാല്‍ ഒരു രാത്രി ബസിലും റോഡിലുമായി കഴിയേണ്ടിവന്നുവെന്നും ഇവര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.