പോലീസ് ഉദ്യോഗസ്ഥര്‍ക്കു സ്ഥലംമാറ്റം
Sunday, May 3, 2015 11:37 PM IST
കാഞ്ഞാര്‍: കുടുംബവഴക്കിനിടെ പിതാവ് മുഖത്തു ആസിഡൊഴിച്ചതിനെതുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ കഴിയുന്ന യുവതിയുടെ ബന്ധുക്കളില്‍ നിന്ന് വാഹനക്കൂലി വാങ്ങിയ സംഭവത്തില്‍ രണ്ടു പോലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. കാഞ്ഞാര്‍ പോലീസ് സ്റ്റേഷനിലെ എസ്ഐ ബഷീര്‍, എഎസ്ഐ അബ്ബാസ് എന്നിവരെയാണ് സ്ഥലംമാറ്റിയത്.

ബഷീറിനെ ദേവികുളം സ്റേഷനിലേക്കും അബ്ബാസിനെ മറയൂര്‍ സ്റേഷനിലേക്കുമാണ് സ്ഥലം മാറ്റിയത്.

കഴിഞ്ഞ ബുധനാഴ്ച രാവിലെ വെള്ളിയാമറ്റം കറുകപ്പിള്ളിയിലാണ് സംഭവം. ഒഴുകത്തൊട്ടിയില്‍ ചാക്കോയാണ് മകള്‍ അലീനയുടെ (20) മുഖത്ത് ആസിഡൊഴിച്ചത്. മുന്‍കൂട്ടി വാങ്ങി കരുതിവച്ചിരുന്ന ആസിഡ് കുടുംബ വഴക്കിനിടെ മകളുടെ മുഖത്തേക്ക് ഒഴിക്കുകയായിരുന്നു. പെണ്‍കുട്ടിയെ തൊടുപുഴയില്‍ പ്രാഥമിക ചികിത്സയ്ക്കുശേഷം വിദഗ്ധ ചികിത്സയ്ക്കായി അങ്കമാലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ഇതിനിടെ മൊഴിയെടുക്കാന്‍ ആശുപത്രിയിലെത്തിയ കാഞ്ഞാര്‍ സ്റേഷനിലെ രണ്ടു പോലീസ് ഉദ്യോഗസ്ഥര്‍ വാഹനക്കൂലിയായി യുവതിയുടെ ബന്ധുക്കളില്‍നിന്നും രണ്ടായിരം രൂപ വാങ്ങുകയായിരുന്നെന്നാണ് പരാതി.

സ്റേഷനില്‍ വാഹനം ഇല്ലാത്തതിനാല്‍ വാടകയ്ക്ക് വാഹനം വിളിച്ചാണ് എത്തിയതെന്ന് പറഞ്ഞായിരുന്നു പണം വാങ്ങിയതെന്ന് സ്പെഷല്‍ ബ്രാഞ്ച് ജില്ലാ പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതു സംബന്ധിച്ചു എസ്പി അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.

അതേസമയം പണം ആവശ്യപ്പെടുകയോ കൊടുക്കുകയോ ചെയ്തിട്ടില്ലെന്നു പെണ്‍കുട്ടിയുടെ കുടുംബം സിഐക്കു മുന്നില്‍ മൊഴി നല്‍കിയിട്ടുണ്ട്.

എന്നാല്‍ സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ ഉറച്ചുനില്‍ക്കുന്നതിനാല്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.