മുഖ്യാധ്യാപകന്റെ മരണം: കുറ്റപത്രം സമര്‍പ്പിച്ചു
Sunday, May 3, 2015 11:19 PM IST
ശ്രീകണ്ഠപുരം: തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ ഹൈസ്കൂള്‍ മുഖ്യാധ്യാപകന്‍ ചുഴലി അരണൂരിലെ ഇ.പി. ശശിധരന്‍ ആത്മഹത്യചെയ്ത കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍ ശ്രീകണ്ഠപുരം സിഐ കെ.എ. ബോസ് ഇന്നലെ രാവിലെ തളിപ്പറമ്പ് കോടതിയിലാണ് 651 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്.

ശശിധരന്റെ സഹാധ്യാപകന്‍ ചുഴലിയിലെ എം.വി. ഷാജി, ജയിംസ് മാത്യു എംഎല്‍എ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും പ്രതികളായ കേസില്‍ ഐപിസി 306, 34 വകുപ്പുകള്‍ പ്രകാരം ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണു പോലീസ് കേസെടുത്തിരുന്നത്. എം.വി. ഷാജിയുടെയും ജയിംസ് മാത്യു എംഎല്‍എയുടെയും ഭീഷണിമൂലംമാണു ശശിധരന്‍ ആത്മഹത്യ ചെയ്തതെന്നാണു കുറ്റപത്രത്തില്‍ പറയുന്നത്.

എം.വി. ഷാജി സ്ഥിരമായി സ്കൂളില്‍ വൈകിവരുന്നതും മുഖ്യാധ്യാപകന്റെ അനുമതി വാങ്ങാതെ അവധിയെടുക്കുന്നതും ശശിധരന്‍ ചോദ്യംചെയ്തിരുന്നു. ഇക്കാര്യം ഷാജി ജയിംസ് മാത്യുവിനെ അറിയിച്ചതിനെത്തുടര്‍ന്ന് ഇരുവരും ശശിധരനെ നിരന്തരം ഫോണ്‍ വിളിച്ചു കേസില്‍ കുടുക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി. ഇതിന്റെ മനോവിഷമത്തിലാണു ശശിധരന്‍ ആത്മഹത്യ ചെയ്തതെന്നാണു കുറ്റപത്രത്തില്‍ പറയുന്നത്.


ഡിസംബര്‍ 13ന് രാത്രി പത്തു മിനിറ്റോളം ജയിംസ് മാത്യു ശശിധരനെ ഫോണില്‍ വിളിച്ചു സംസാരിച്ചതായും ഷാജിയും തുടര്‍ച്ചയായി രാത്രി സമയങ്ങളില്‍ ഉള്‍പ്പെടെ ശശിധരനോടു ഫോണില്‍ സംസാരിച്ചതായും കുറ്റപത്രത്തില്‍ പറയുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ലഭ്യമാക്കിയ കോള്‍ലിസ്റും കുറ്റപത്രത്തോടൊപ്പം ഹാജരാക്കിയിട്ടുണ്ട്.

കഴിഞ്ഞ ഡിസംബര്‍ 15ന് വൈകുന്നേരമാണു കാസര്‍ഗോഡ് പുതിയ ബസ് സ്റാന്‍ഡിനു സമീപത്തെ ലോഡ്ജില്‍ ശശിധരന്‍ തൂങ്ങിമരിച്ചത്. എം.വി. ഷാജിയും ജയിംസ് മാത്യു എംഎല്‍എയുമാണു തന്റെ മരണത്തിന് ഉത്തരവാദികളെന്നു ശശിധരന്‍ ആത്മഹത്യാക്കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇരുവര്‍ക്കുമെതിരേ ആത്മഹത്യാ പ്രേരണക്കുറ്റംചുമത്തി പോലീസ് കേസെടുക്കുകയും അറസ്റ് ചെയ്യുകയും ചെയ്തിരുന്നു. റിമാന്‍ഡിലായിരുന്ന ഇവര്‍ പിന്നീടു ജാമ്യത്തിലിറങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.