മൂന്നു കാറുകള്‍ കൂട്ടിയിടിച്ചു; യുവഎന്‍ജിനിയറും സുഹൃത്തും മരിച്ചു
മൂന്നു കാറുകള്‍ കൂട്ടിയിടിച്ചു; യുവഎന്‍ജിനിയറും സുഹൃത്തും മരിച്ചു
Monday, May 4, 2015 12:17 AM IST
വാഴക്കുളം: മടക്കത്താനത്തു കാറുകള്‍ കൂട്ടിയിടിച്ചു ഹൈദരാബാദ് സ്വദേശികളായ യുവ എന്‍ജിനിയറും സുഹൃത്തും മരിച്ചു. എട്ടുപേര്‍ക്കു പരിക്കേറ്റു. ഹൈദരാബാദ് ഷെയ്ക്പേട്ട് സ്വദേശി വൈ.വി. നാഗേശ്വരറാവുവിന്റെ മകന്‍ വൈ.എന്‍.വി. വാംസികൃഷ്ണ (28), സഹീരബാദ് സ്വദേശി ബാസവരാജിന്റെ മകന്‍ ചക്രപാണി (27) എന്നിവരാണു മരിച്ചത്. എറണാകുളം എസ്ആര്‍ എന്‍ജിനിയറിംഗ് കണ്‍സ്ട്രക്ഷന്‍സ് ഗെയ്ല്‍ ഇന്ത്യ ലിമിറ്റഡിലെ സീനിയര്‍ എന്‍ജിനിയറാണ് വാംസി കൃഷ്ണ. എറണാകുളം കടവന്ത്ര ഐസിഐസിഐ ബാങ്കില്‍ ഡെപ്യൂട്ടി മാനേജരാണു ചക്രപാണി. ഇരുവരും അവിവാഹിതരാണ്.

ഇന്നലെ ഉച്ചകഴിഞ്ഞു 2.30ന് മടക്കത്താനം ഇടയ്ക്കാട്ടുകയറ്റത്തിനു സമീപമായിരുന്നു അപകടം. തൊടുപുഴയില്‍നിന്നു മൂവാറ്റുപുഴ ഭാഗത്തേക്കു വരുകയായിരുന്ന ഇവര്‍ സഞ്ചരിച്ചിരുന്ന സാന്‍ട്രോ കാര്‍ എതിരേ വന്ന ക്വാളിസില്‍ നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു. ഇരു വാഹനങ്ങളുടെയും മുന്‍വശം തകര്‍ന്നു.


ഇടിയുടെ ആഘാതത്തില്‍ സാന്‍ട്രോ കാര്‍ ഉയര്‍ന്നുപൊങ്ങി പിന്നാലെ വന്ന മറ്റൊരു കാറിലേക്കു വീണെങ്കിലും അതിലെ യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ക്വാളിസിനു പിന്നാലെ തൊടുപുഴ ഭാഗത്തേക്കു പോകുകയായിരുന്ന മറ്റൊരു കാറും അപകടത്തില്‍പ്പെട്ടിട്ടുണ്ട്. ക്വാളിസില്‍ സഞ്ചരിച്ചിരുന്ന തമിഴ്നാട് സ്വദേശികളായ എട്ടു പേര്‍ക്കു നിസാരമായ പരിക്കേറ്റു. ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചക്രപാണിയും കൃഷ്ണയും സഞ്ചരിച്ച കാര്‍ വെങ്ങല്ലൂര്‍ കവലയ്ക്കു സമീപം ഒരു ബൈക്കില്‍ ഇടിച്ചതായി പറയപ്പെടുന്നു. നിര്‍ത്താതെ കടന്നുകളയുകയായിരു ന്ന ഇവരെ മറ്റൊരു ബൈക്കില്‍ ആളുകള്‍ പിന്തുടര്‍ന്നതായും നാട്ടുകാര്‍ പറഞ്ഞു. ഇതില്‍ പരിഭ്രാന്തരായാണ് ഇവര്‍ കാറോടിച്ചതെന്നു സംശയിക്കുന്നു. ഇതായിരി ക്കാം വീതിയുള്ള റോഡില്‍ വാഹനങ്ങള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിക്കാന്‍ കാരണമായതെന്നു കരുതുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.