റോഡ് റബറൈസേഷന്‍ നടപടി ഫയലില്‍
റോഡ് റബറൈസേഷന്‍ നടപടി ഫയലില്‍
Monday, May 4, 2015 12:16 AM IST
സ്വന്തം ലേഖകന്‍

കോട്ടയം: റബര്‍ ആഭ്യന്തര ഉപഭോഗം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി റോഡുകള്‍ റബറൈസ് ചെയ്യുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപടി വൈകിപ്പിക്കുന്നു. ടയര്‍ കമ്പനികള്‍ ആഭ്യന്തര വിപണിയില്‍നിന്ന് ആര്‍എസ്എസ്-നാല് ഗ്രേഡ് ഷീറ്റ് വാങ്ങാതെ, വിദേശത്തുനിന്നു വില കുറഞ്ഞ എസ്എംആര്‍ 20 ക്രംബ് ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തില്‍ റബര്‍ വില കാര്യമായി മെച്ചപ്പെടില്ലെന്നിരിക്കെ, റോഡ് ടാറിംഗില്‍ ലാറ്റക്സ് ഉപയോഗിക്കാന്‍ നിര്‍ദേശം നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വീഴ്ച വരുത്തുന്നു. സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളും പൊതുമരാമത്ത് വകുപ്പും റോഡുകളില്‍ ബിറ്റുമിന്‍ ഉപയോഗിച്ചാല്‍ 20 ശതമാനം ലാറ്റക്സ് കേരളത്തില്‍ത്തന്നെ ഉപയോഗിക്കാനാകുമെന്നു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

കൊച്ചി എണ്ണ ശുദ്ധീകരണശാലയോടനുബന്ധിച്ചു 1999ല്‍ സ്ഥാപിച്ച റബര്‍ ബിറ്റുമിന്‍ നിര്‍മാണശാല നിശ്ചലമായിട്ടു വര്‍ഷങ്ങളായി. പൊതുമരാമത്ത് വകുപ്പ് ഇക്കാര്യത്തില്‍ കര്‍ക്കശ നിലപാട് സ്വീകരിച്ചാല്‍ റബര്‍ വില ഘട്ടംഘട്ടമായി മെച്ചപ്പെടും. റോഡിനും ടയറിനും കൂടുതല്‍ ആയുസ് ലഭിക്കുമെന്നിരിക്കെ ഒരു വിഭാഗം കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും കടുംപിടിത്തമാണു നടപടി വൈകിക്കുന്നതിനു പിന്നിലുള്ളത്.

സംസ്ഥാനത്ത് എട്ട് ദേശീയ പാതകളും പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള സംസ്ഥാന പാതകളും അറ്റകുറ്റപ്പണികള്‍ നടത്താന്‍ വര്‍ഷംതോറും 750 കോടി രൂപയാണു സംസ്ഥാന സര്‍ക്കാര്‍ ചെലവഴിക്കുന്നത്. ഈ റോഡുകള്‍ ബിറ്റുമിന്‍ ടാറിംഗിലേക്കു മാറ്റാന്‍ തത്വത്തില്‍ അംഗീകാരമുണ്ടായിരുന്നെങ്കിലും നടപടിയുണ്ടായില്ല.

റബറൈസ്ഡ് ബിറ്റുമിന്‍ ഉപയോഗിച്ചാല്‍ റോഡുകളുടെ ആയുസ് ഇരട്ടിയാകുമെന്നു വിവിധ സംസ്ഥാനങ്ങളിലെ ഹൈവേ റിസര്‍ച്ച് സ്റേഷനുകളില്‍ നടത്തിയ പഠനങ്ങളില്‍ കണ്െടത്തിയതായി റബര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പി.സി. സിറിയക് വ്യക്തമാക്കി. ഡല്‍ഹിയിലെ സെന്‍ട്രല്‍ റോഡ് റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ട് നടത്തിയ ഗവേഷണങ്ങളും ഇതു ശരിവയ്ക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ദേശീയപാത നിര്‍മാണത്തില്‍ 10 ശതമാനം റബര്‍ ബിറ്റുമിന്‍ ഉപയോഗിക്കാന്‍ നിര്‍ദേശമുണ്ടായി ആറു വര്‍ഷം കഴിഞ്ഞിട്ടും നടപടിയുണ്ടാകുന്നില്ല. ഇതിനു പകരം ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ഉപയോഗശൂന്യമായ ടയറുകള്‍ നിസാരവിലയ്ക്ക് ഇറക്കുമതി ചെയ്തു പൊടിയാക്കി ടാറില്‍ ഉപയോഗിക്കുകയും ഇവയെ റബറൈസ്ഡ് റോഡുകളുടെ വിഭാഗത്തില്‍പ്പെടുത്തുകയുമാണു കേന്ദ്രത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ ചെയ്തത്.


ടയര്‍ പൊടിച്ചുണ്ടാക്കുന്ന ടാര്‍ ഉപയോഗിച്ചാല്‍ ഒരിക്കലും റബറൈസ്ഡ് റോഡുകളാവില്ല. ടയര്‍ ലോബിയുടെ ഇടപെടല്‍ ഇതിനു പിന്നിലുള്ളതായി പി.സി. സിറിയക് കൂട്ടിച്ചേര്‍ത്തു.

റോഡ് നിര്‍മാണത്തിനു ബിറ്റുമിന്‍ ഉപയോഗിക്കുന്നതിന് ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ് നല്‍കിയ നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് അംഗീകരിച്ചതാണ്. ഈ തീരുമാനം അട്ടിമറിച്ചതിനു പിന്നിലും വ്യവസായ ലോബിയാണെന്നു തര്‍ക്കമില്ല. റോഡ് നിര്‍മാണത്തില്‍ പ്രകൃതിദത്ത റബര്‍ ഉപയോഗിച്ചാല്‍ 20 ശതമാനം ലാറ്റക്സ് ഇവിടെതന്നെ പ്രയോജനപ്പെടുത്താനാകും.

വര്‍ഷം ഒരു ലക്ഷം ടണ്‍ റബര്‍ ബിറ്റുമിന്‍ ഉത്പാദിപ്പിക്കാനുള്ള പ്ളാന്റാണ് 1999ല്‍ കൊച്ചിയില്‍ പ്രവര്‍ത്തനം തുടങ്ങിയത്. 25 വര്‍ഷം മുമ്പു കോട്ടയം ജില്ലയില്‍ പമ്പാവാലി തുലാപ്പള്ളി മുതല്‍ മൂക്കന്‍പെട്ടിവരെയുള്ള 12 കിലോമീറ്റര്‍ ഗ്രാമീണ പാത റബറൈസ്ഡ് ടാറിംഗ് നടത്തിയശേഷം അഞ്ചു വര്‍ഷത്തോളം ഈ പാതയില്‍ അറ്റകുറ്റപ്പണി വേണ്ടിവന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.