പി.സി. ജോര്‍ജിനു സ്ഥാനം നഷ്ടപ്പെട്ടതിന്റെ നിരാശ: പുതുശേരി
പി.സി. ജോര്‍ജിനു സ്ഥാനം നഷ്ടപ്പെട്ടതിന്റെ നിരാശ: പുതുശേരി
Tuesday, May 5, 2015 10:56 PM IST
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ കുശാഗ്രബുദ്ധിയും കഠിനാധ്വാനവുമാണു യുഡിഎഫിനെ മുന്നോട്ടുനയിക്കുന്നതെന്ന പ്രശംസാവചനം മാര്‍ച്ചു വരെ ആവര്‍ത്തിച്ചുകൊണ്ടിരുന്ന പി.സി. ജോര്‍ജ് ഇപ്പോള്‍ നേതൃമാറ്റം ആവശ്യപ്പെടുമ്പോള്‍ അതിനുശേഷം എന്തുമാറ്റമാണ് ഉണ്ടായതെന്നു വ്യക്തമാക്കണമെന്നു കേരള കോണ്‍ഗ്രസ് -എം ജനറല്‍ സെക്രട്ടറി ജോസഫ് എം. പുതുശേരി ആവശ്യപ്പെട്ടു.

ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് അദ്ദേഹത്തെ പുറത്താക്കിയെന്നതു മാത്രമാണ് മാര്‍ച്ചിനുശേഷമുണ്ടായ സംഭവവികാസം. തന്റെ സ്ഥാനം നഷ്ടപ്പെട്ടതിന്റെ നിരാശയാണു നേതൃമാറ്റ ആവശ്യത്തിനു പിന്നിലെന്നു വ്യക്തം. സര്‍ക്കാരിനെ സംരക്ഷിക്കാനും നിലനിര്‍ത്താനും ബാധ്യതപ്പെട്ട ചീഫ് വിപ്പ് സര്‍ക്കാരിനെ പ്രതിരോധത്തിലും പ്രതിസന്ധിയിലുമാക്കുന്ന കാഴ്ചയാണു നാലു വര്‍ഷവും നിരന്തരമായി കണ്ടുകൊണ്ടിരുന്നത്.

വായില്‍ കൊള്ളാത്ത കാര്യങ്ങള്‍ നിരന്തരമായി പറഞ്ഞുശീലിച്ചതുകൊണ്ടാണ് ഇപ്പോഴും നേതൃമാറ്റം പോലെയുള്ള വലിയ കാര്യങ്ങളെക്കുറിച്ചു ജോര്‍ജ് അഭിപ്രായം പറയുന്നതെന്നും യുഡിഎഫിന്റെ അജന്‍ഡയില്‍ ഇല്ലാത്ത ഇത്തരം കാര്യങ്ങളെക്കുറിച്ച് യുഡിഎഫിനെ ഉപദേശിക്കുന്ന ജോര്‍ജിനോട് വൈദ്യരേ സ്വയം ചികിത്സിക്കൂ എന്നാണു പറയാനുള്ളത്.


കെ.എം. മാണിക്കൊപ്പം ചേര്‍ന്നതാണു തനിക്കു പറ്റിയ വലിയ അബദ്ധം എന്ന ജോര്‍ജിന്റെ പ്രസ്താവന ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ തമാശയാണ്. ഈ അബദ്ധം കൊണ്ടാണു ചീഫ് വിപ്പായി ഊരുചുറ്റാന്‍ അവസരം ലഭിച്ചതെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്?

ഇടതുമുന്നണി പുറത്താക്കി, എങ്ങും ഇടംകിട്ടാതെ അനാഥനായി അലഞ്ഞ ജോര്‍ജ് അതുവരെ നിരന്തര വിമര്‍ശനം നടത്തിയിരുന്ന കെ. എം. മാണിയോടു സമസ്താപരാധങ്ങളും പൊറുക്കണമെന്നു പറഞ്ഞു കേരള കോണ്‍ഗ്രസില്‍ അഭയം തേടിയത് എല്ലാവര്‍ക്കും ഓര്‍മിക്കാന്‍ കഴിയുന്ന സമീപകാല ചരിത്രമാണ്. അതിനുവേണ്ടി ആരെയൊക്കെ ഇടപെടുവിച്ചു എന്നതും ആരുടെയൊക്കെ മാധ്യസ്ഥ്യം തേടി എന്നതും മറച്ചുപിടിച്ച് ഇപ്പോള്‍ വീരവാദം മുഴക്കുന്നത് ജോര്‍ജിനു മാത്രം പറ്റുന്ന പണിയാണെന്നും പുതുശേരി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.