പുഴയിലെ ഒഴുക്കില്‍പ്പെട്ടു രണ്ടുപേര്‍ മരിച്ചു, ഒരാളെ കാണാതായി
Tuesday, May 5, 2015 11:38 PM IST
കോഴിക്കോട്: ചാലിയാര്‍ പുഴയില്‍ ഫറോക്ക് പുതിയപാലത്തിനു സമീപം ഒഴുക്കില്‍പ്പെട്ടു രണ്ടുപേര്‍ മരിച്ചു. ഒരാളെ കാണാതായി.

പുഴയില്‍ വീണ പന്തെടുക്കാനുളള ശ്രമത്തിനിടെയാണ് കര്‍ണാടകയില്‍ നിന്നുള്ള യാത്രാസംഘാംഗങ്ങള്‍ അപകടത്തില്‍പ്പെട്ടത്. കര്‍ണാടക കുടക് ശനിവാര്‍സന്തേ സ്വദേശി ഷാജഹാന്‍ സാബിന്റെ മകന്‍ നവീദ്(35), ഷക്കളേഷ്പുര ഉളളല്ലി സ്വദേശി അബ്ദുളളയുടെ മകന്‍ അസീസ് (27) എന്നിവരാണു മരിച്ചത്. ചെന്നൈയില്‍ ആര്‍മി ഓഫീസ് ജീവനക്കാരനായ ഹാസന്‍ കാന്താലി സ്വദേശി മുഹമ്മദിന്റെ മകന്‍ മൊയ്തീനെയാണ് (32) കാണാതായത്. ഇയാള്‍ക്കായി രാത്രിയും തെരച്ചില്‍ തുടരുകയാണ്.

ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്േടാടെയായിരുന്നു അപകടം. യാത്രയ്ക്കിടെ ഭക്ഷണം പാകം ചെയ്തു കഴിക്കുന്നതിനായി ഫറോക്ക് പാലത്തിനു സമീപം വാഹനം നിര്‍ത്തിയതായിരുന്നു. സ്ത്രീകള്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെ യുവാക്കള്‍ പന്തുകളിയിലേര്‍പ്പെട്ടു. കളിക്കിടെ പുഴയില്‍ വീണ പന്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ മൊയ്തീനാണ് ആദ്യം ഒഴുക്കില്‍പ്പെട്ടത്. ഇയാളെ രക്ഷിക്കാനായി ഭാര്യാ സഹോദരന്‍ അസീസ് പുഴയിലേക്ക് ഇറങ്ങിയെങ്കിലും ഇയാളും ഒഴുക്കില്‍പ്പെട്ടു. രണ്ടുപേരെയും രക്ഷിക്കാനുളള ശ്രമത്തിനിടയില്‍ അസീസിന്റെ മറ്റൊരു സഹോദരി ഭര്‍ത്താവായ നവീദും ഒഴുക്കില്‍പ്പെടുകയായിരുന്നു.


സ്ത്രീകളുടെയും കുട്ടികളുടെയും ബഹളം കേട്ടു സമീപത്തെ സിമന്റ് ഗോഡൌണിലെ തൊഴിലാളികള്‍ പുഴയില്‍ തോണിയിറക്കി നവീദിനെ രക്ഷിച്ചു കരക്കെത്തിച്ചു. ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. രാത്രി ഏഴരയോടെ പാലത്തിനു സമീപത്തു നിന്നാണ് അസീസിന്റെ മൃതദേഹം കണ്െടത്തിയത്. മരിച്ച അസീസിന്റെ പിതാവ് അബ്ദുളളയുടെ രോഗിയായ മാതാവ് മഞ്ചേരി പയ്യനാട് കോട്ടക്കുത്ത് പാത്തുമ്മയെ സന്ദര്‍ശിച്ചു മടങ്ങുകയായിരുന്നു സംഘം. കഴിഞ്ഞ വെളളിയാഴ്ച ഉച്ചകഴിഞ്ഞാണ് കുട്ടികളും സ്ത്രീകളമടങ്ങുന്ന പതിനെട്ട അംഗ സംഘം കര്‍ണാടകയില്‍ നിന്നു പുറപ്പെട്ടത്. ഞായറാഴ്ച പുലര്‍ച്ച മൂന്നരയോടയാണ് മഞ്ചേരിയിലെത്തിയത്. ഇന്നലെ കാസര്‍ഗോഡ് വഴി കര്‍ണാടകയിലേക്ക് മടങ്ങാനായിരുന്നു തീരുമാനം. ഫാന്‍സി ആഭരണങ്ങളുടെ നിര്‍മാണ ജോലിയാണു നവീദിന്. മാതാവ്: റഷീദ ബാനു. ഭാര്യ: നസീമ, മക്കള്‍: അഫ്സാന്‍, ഫര്‍മാന്‍. അവിവാഹിതനായ അസീസ് നിര്‍മാണത്തൊഴിലാളിയാണ്. ആയിഷയാണു മാതാവ്. കാണാതായ മൊയ്തീന്റെ മാതാവ്: സുലൈഖ. ഭാര്യ: സീനത്ത്. മകള്‍: നിഷ ഫാത്തിമ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.