ബാര്‍ ലൈസന്‍സ് ഫീസ് 30 ലക്ഷമായി ഉയര്‍ത്താന്‍ ശിപാര്‍ശ ചെയ്തില്ലെന്ന് എക്സൈസ് കമ്മീഷണര്‍
Tuesday, May 5, 2015 10:55 PM IST
തിരുവനന്തപുരം: ബാര്‍ ലൈസന്‍സ് ഫീസ് 30 ലക്ഷം രൂപയായി ഉയര്‍ത്താന്‍ എക്സൈസ് വകുപ്പു ശിപാര്‍ശ ചെയ്തിരുന്നില്ലെന്ന് എക്സൈസ് കമ്മീഷണര്‍ അനില്‍ സേവ്യര്‍ വിജിലന്‍സിനു മൊഴി നല്‍കി. മന്ത്രി കെ. ബാബു ബാറുടമകളില്‍നിന്നു കോഴ കൈപ്പറ്റിയെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കുന്ന വിജിലന്‍സ് സംഘമാണ് എക്സൈസ് കമ്മീഷണറുടെ മൊഴിയെടുത്തത്.

ബിജു രമേശ് കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയിലാണ് മന്ത്രിക്കെതിരേ കോഴ ആരോപണം ഉന്നയിച്ചത്.

ബാര്‍ ലൈസന്‍സ് ഫീസ് 22 ലക്ഷം രൂപയില്‍നിന്ന് 30 ലക്ഷം രൂപയായി ഉയര്‍ത്തുമെന്ന് അറിയിച്ചശേഷം 10 കോടി രൂപ വാങ്ങിയെന്നായിരുന്നു മൊഴിയില്‍ പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ ലൈസന്‍സ് ഫീസ് 23 ലക്ഷം രൂപയായി നിജപ്പെടുത്തിയെന്നായിരുന്നു മൊഴി. ഇതേക്കുറിച്ച് അറിയാനായിരുന്നു വിജിലന്‍സ് ഡിവൈ എസ്പിയായ എം. എന്‍. രമേശിന്റെ നേതൃത്വത്തിലുള്ള സംഘം മൊഴിയെടുത്തത്.


എന്നാല്‍, 25 ലക്ഷം രൂപയായി ഉയര്‍ത്താനായിരുന്നു എക്സൈസ് വകുപ്പു ശിപാര്‍ശ ചെയ്തതെന്നാണു കമ്മീഷണര്‍ വിജിലന്‍സിനെ അറിയിച്ചത്. ബാറുകളുടെ പ്രവര്‍ത്തനസമയം കുറച്ച സാഹചര്യത്തില്‍ ലൈസന്‍സ് ഫീസ് കുറച്ചു നല്‍കണമെന്നു ബാറുടമകള്‍ ആവശ്യപ്പെട്ടിരുന്നതായും മൊഴിയിലുണ്ട്. മുന്‍കാലങ്ങളിലെ ലൈസന്‍സ് ഫീസ് സംബന്ധിച്ച വിശദാംശങ്ങളും വിജിലന്‍സ് സംഘം ശേഖരിച്ചു. മുന്‍ ടാക്സസ് സെക്രട്ടറി അജിത്്കുമാറിന്റെ മൊഴിയും വിജിലന്‍സ് രേഖപ്പെടുത്തി. ആരോപണം ഉന്നയിച്ച ബിജു രമേശ് നാളെ വിജിലന്‍സ് സംഘത്തിനു മുമ്പാകെ എത്തി മൊഴി നല്‍കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.