നാഗാലാന്‍ഡില്‍ വീരമൃത്യു വരിച്ച ജവാന്റെ മൃതദേഹം നാട്ടിലെത്തിച്ചു
Thursday, May 7, 2015 12:33 AM IST
കായംകുളം: നാഗാലാന്‍ഡിലെ കൊഹിമയില്‍ കുഴിബോംബ് വച്ച് സൈനികവാഹനം തകര്‍ത്തശേഷം തീവ്രവാദികള്‍ നടത്തിയ വെടിവയ്പില്‍ വീരമൃത്യു വരിച്ച ജവാന്റെ മൃതദേഹം നാട്ടിലെത്തിച്ചു. കായംകുളം കരീലക്കുളങ്ങര കപ്പകശേരില്‍ തറയില്‍ വിമുക്തഭടന്‍ സുകുമാരന്റെ മകന്‍ അസം റൈഫിള്‍സില്‍ ഡ്രെെവറായ സജീവന്റെ (37 ) മൃതദേഹമാണ് ഇന്നലെ രാത്രി സൈനിക വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചത്. മൃതദേഹം ഇന്നു പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും.

ഇന്നലെ രാത്രി നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം ആലപ്പുഴ കളക്ടര്‍, കാര്‍ത്തികപ്പള്ളി തഹസീല്‍ദാര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. കായംകുളം പുല്ലുകുളങ്ങര എന്‍ആര്‍പിഎം സ്കൂള്‍, ഗവ.ടൌണ്‍ യുപി സ്കൂള്‍ എന്നിവിടങ്ങളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. പിന്നീട് വീട്ടില്‍ എത്തിക്കുന്ന ജവാന്റെ മൃതദേഹത്തില്‍ ബന്ധുക്കളും നാടിന്റെ വിവിധ തുറകളിലുള്ളവരും അന്ത്യോപചാരം അര്‍പ്പിക്കും. തുടര്‍ന്നു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി സംസ്കാരം നടത്തും. നാഗാലാന്‍ഡിലെ മോണ്‍ ജില്ലയിലുണ്ടായ ഭീകരാക്രമണത്തിലാണ് ആസാം റൈഫിള്‍സിലെ ഡ്രൈവറായ സജീവന്‍ മരിച്ചത്.


സഹപ്രവര്‍ത്തകനായ ആലപ്പുഴ സ്വദേശി സജിയാണ് തിങ്കളാഴ്ച രാവിലെ മരണവിവരം ബന്ധുക്കളെ അറിയിച്ചത്. സജീവന്‍ ഓടിച്ച ട്രക്കിലുണ്ടായിരുന്ന മറ്റ് ഏഴുജവാന്മാരും തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടു. രണ്ടുമാസത്തെ അവധി കഴിഞ്ഞ് ഏപ്രില്‍ 21 നാണ് സജീവന്‍ നാട്ടില്‍നിന്ന് മടങ്ങിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.