ഹീമോഫീലിയ രോഗികള്‍ക്ക് ആജീവനാന്ത സൌജന്യ ചികിത്സ
Thursday, May 7, 2015 12:15 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കാരുണ്യ ബെനവലന്റ് ഫണ്ട് ചികിത്സാ പദ്ധതി സംസ്ഥാനത്തിനു പുറത്തുള്ള ആശുപത്രികളിലേക്കും വ്യാപിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കൂടുതല്‍ ജനങ്ങള്‍ക്കു പ്രയോജനകരമാക്കുന്നതിന്റെ ഭാഗമായാണിത്. കേരളത്തിനകത്തും പുറത്തുമുള്ള എല്ലാവിധ സൌകര്യങ്ങളുമുള്ള ആശുപത്രികള്‍ക്കു കാരുണ്യ ചികിത്സാപദ്ധതി ബാധകമാക്കുമെന്നു മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. പദ്ധതിയുടെ മാനദണ്ഡങ്ങള്‍ അംഗീകരിക്കാന്‍ തയാറുള്ള എല്ലാ ആശുപത്രികളിലും കാരുണ്യ വഴിയുള്ള ചികിത്സ ലഭ്യമാക്കും.

സംസ്ഥാനത്തു ഹീമോഫീലിയ രോഗചികിത്സയ്ക്ക് ആവശ്യമായ ഫാക്ടര്‍ 7എ, 8, ഫാക്ടര്‍ 9, ഫീബ എന്നീ മരുന്നുകള്‍ കാരുണ്യ ബെനവലന്റ് ചികിത്സാ സഹായനിധിയില്‍ നിന്ന് ആജീവനാന്തം സൌജന്യമായി അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. എപിഎല്‍- ബിപിഎല്‍ വ്യത്യാസമില്ലാതെ ചികിത്സ നല്‍കും. മരുന്നു വിതരണത്തിനു നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള രണ്ടു ലക്ഷം രൂപയുടെ പരിധിയും എടുത്തുകളഞ്ഞു. ഹീമോഫീലിയ ചികിത്സയ്ക്കു വേണ്ടത്ര മരുന്നുകള്‍ സൌജന്യമായി ലഭിക്കുന്നില്ലെന്നു ജനസമ്പര്‍ക്ക പരിപാടികള്‍ക്കിടെ തനിക്കു ലഭിച്ച നിവേദനങ്ങള്‍ കണക്കിലെടുത്താണു തീരുമാനമെന്നു മുഖ്യമന്ത്രി പറഞ്ഞു.


ഈ സര്‍ക്കാരിന്റെ മനുഷ്യമുഖമാണു കാരുണ്യ ബെനവലന്റ് പദ്ധതി. മുന്‍സര്‍ക്കാരിന്റെ കാലത്ത് ലോട്ടറി മറ്റു പേരുകളിലാണ് അറിയപ്പെട്ടതെങ്കില്‍ ഇന്നു കാരുണ്യ പദ്ധതിയിലൂടെ ലോട്ടറിക്കു ജനങ്ങളുടെ പൂര്‍ണപിന്തുണ കിട്ടുന്നു. 700 കോടി രൂപ ഇതിനകം കാരുണ്യ വഴി അനുവദിച്ചു. കാസര്‍ഗോട്ട് ജനസമ്പര്‍ക്ക പരിപാടിക്കു ചെന്നപ്പോള്‍ കേട്ട പരാതി മംഗലാപുരത്തെ ആശുപത്രികളില്‍ കാരുണ്യ ധനസഹായപദ്ധതിയുടെ പേരില്‍ ചികിത്സയ്ക്കു ചെല്ലാനാവുന്നില്ല എന്നതാണ്. ഇത്തരം പരാതികള്‍ കണക്കിലെടുത്താണു പദ്ധതി വിപുലീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.