റസീഫിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്നു പോലീസ്
Friday, May 22, 2015 12:01 AM IST
കൊച്ചി: ബാര്‍കോഴ സംബന്ധിച്ച് എക്സൈസ് മന്ത്രി കെ. ബാബുവിനെതിരെ കേരള ചേംബര്‍ ഓഫ് കോമേഴ്സ് വൈസ് പ്രസിഡന്റ് എം. റസീഫ് ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നു തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് ഹൈക്കോടതിയില്‍ അറിയിച്ചു. പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു റസീഫിന്റെ ഹര്‍ജിക്കാണ് പോലീസിന്റെ വിശദീകരണം.

ബാബുവിനു പണം കൊടുക്കാന്‍ പോയ ബിജു രമേശിനൊപ്പം താനുമുണ്ടായിരുന്നുവെന്നു റസീഫ് പറഞ്ഞിരുന്നു. ഈ വെളിപ്പെടുത്തലോടെ തനിക്കു ടെലിഫോണ്‍ വഴിയും നേരിട്ടും വധഭീഷണി ഉയര്‍ന്ന സാഹചര്യത്തിലാണു പോലീസ് സംരക്ഷണം തേടുന്നതെന്നും റസീഫ് ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു ഹര്‍ജിക്കാരന്‍ ആദ്യം സമീപിക്കേണ്ടതു തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്റേഷനിലാണ്. എന്നാല്‍, പരാതി നേരിട്ടു ഡിജിപിക്കു നല്‍കുകയായിരുന്നു. ഡിജിപി അതു ലോക്കല്‍ പോലീസിനെ ഏല്‍പ്പിച്ചു. തുടര്‍ന്നു ഹര്‍ജിക്കാരന്‍ പോലീസ് സ്റേഷനിലെത്തി മൊഴി നല്‍കി. തിരുവനന്തപുരം ക്ളബ് ചെയര്‍മാന്‍ ആനന്ദ്കുമാറിന്റെ ഇന്നോവ കാറിന്റെ രജിസ്ട്രേഷന്‍ നമ്പറാണു മന്ത്രി ബാബുവിന്റെ വീട്ടില്‍ ചെന്ന കാറിന്റെ നമ്പറായി ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. എന്നാല്‍, അന്വേഷണത്തില്‍ അതു തെറ്റാണെന്നു ബോധ്യമായി. ക്ളബില്‍ അംഗത്വം നേടാന്‍ ഹര്‍ജിക്കാരന്‍ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതു സംബന്ധിച്ച കേസ് നിലവിലുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.