മന്ത്രി അനൂപിനെതിരേ ത്വരിതാന്വേഷണം
മന്ത്രി അനൂപിനെതിരേ ത്വരിതാന്വേഷണം
Friday, May 22, 2015 12:01 AM IST
തിരുവനന്തപുരം: ഭക്ഷ്യ- സിവില്‍ സപ്ളൈസ് മന്ത്രി അനൂപ് ജേക്കബിനെതിരേ വിജിലന്‍സ് പ്രാഥമികാന്വേഷണം നടത്തും. ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറങ്ങളിലെ അംഗങ്ങളെ നിയമിച്ചതില്‍ അഴിമതി നടത്തിയെന്ന കേരള കോണ്‍ഗ്രസ്- ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള വിജിലന്‍സ് ഡയറക്ടര്‍ക്കു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു പ്രാഥമികാന്വേഷണം (ക്യൂവി)നടത്താന്‍ ഉത്തരവിട്ടത്.

വിവിധ ജില്ലകളിലെ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറങ്ങളിലെ നിയമനങ്ങളില്‍ അഴിമതി നടന്നിട്ടുണ്െടന്ന് ആരോപിച്ച് ആര്‍. ബാലകൃഷ്ണപിള്ള പരാതി നല്‍കിയിരുന്നു. പിള്ളയുടെ ആരോപണത്തെക്കുറിച്ചു അന്വേഷണം നടത്താന്‍ നിര്‍ദേശിക്കുകയായിരുന്നു. വിവിധ ജില്ലകളിലെ അഴിമതി ആരോപണമായതിനാല്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സ്പെഷല്‍ സെല്‍ എസ്പിമാരാണ് അന്വേഷിക്കുന്നത്. എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണു നിര്‍ദേശം.

ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ടു മന്ത്രി കെ. ബാബുവിനെതിരേ വിജിലന്‍സിന്റെ പ്രാഥമികാന്വേഷണം നടന്നു വരികയാണ്. ധനമന്ത്രി കെ.എം. മാണിക്കെതിരേയും വിജിലന്‍സ് അന്വേഷണം നടത്തുകയാണ്. മന്ത്രിമാരായ എം.കെ.മുനീര്‍, വി.കെ. ഇബ്രാഹിംകുഞ്ഞ്, അടൂര്‍ പ്രകാശ് എന്നിവരും വിവിധ കേസുകളില്‍ അന്വേഷണം നേരിടുന്നുണ്ട്. ആര്‍. ബാലകൃഷ്ണപിള്ള നിര്‍ദേശിച്ചയാളെ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറങ്ങളില്‍ ഉള്‍പ്പെടുത്താതിന്റെ വൈരാഗ്യത്താലാണു പരാതി നല്‍കിയതെന്നു അനൂപ് ജേക്കബ് നേരത്തെ പ്രതികരിച്ചിരുന്നു.


വിജിലന്‍സ് പരിശോധന സ്വാഗതം ചെയ്യുന്നു: മന്ത്രി അനൂപ്

കൊച്ചി: ജില്ലാ ഉപഭോക്തൃ ഫോറങ്ങളിലെ നിയമനങ്ങളില്‍ അഴിമതിയുണ്െടന്ന ബാലകൃഷ്ണപിള്ളയുടെ ആരോപണത്തെത്തുടര്‍ന്നു ദ്രുതപരിശോധന നടത്താനുള്ള വിജിലന്‍സിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ഭക്ഷ്യ പൊതുവിതരണ മന്ത്രി അനൂപ് ജേക്കബ് പത്രക്കുറിപ്പില്‍ അറിയിച്ചു. ഉപഭോക്തൃ ഫോറങ്ങളില്‍ യോഗ്യരായവരെ മാത്രമേ ഈ സര്‍ക്കാരിന്റെ കാലത്തു നിയമിച്ചിട്ടുള്ളൂ. സെലക്ഷന്‍ കമ്മിറ്റി സര്‍ക്കാരിനു സമര്‍പ്പിക്കുന്ന യോഗ്യരായവരുടെ പട്ടികയില്‍നിന്നാണ് ഉപഭോക്തൃ ഫോറങ്ങളിലെ അംഗങ്ങളെ നിയമിക്കുന്നത്. ചട്ടങ്ങളും നടപടിക്രമങ്ങളും പാലിച്ചു മാത്രമേ ഉപഭോക്തൃ ഫോറം അംഗങ്ങളെ നിയമിച്ചിട്ടുള്ളൂ. വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാകുന്നതോടെ അഴിമതിയെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ഇല്ലാതാകും.

ഉപഭോക്തൃ ഫോറത്തില്‍ ബാലകൃഷ്ണപിള്ളയുടെ നോമിനിയെ നിയമിക്കണമെന്ന ആവശ്യം നിരാകരിച്ചതിനെത്തുടര്‍ന്നാണു പിള്ള തനിക്കെതിരേ പരാതിയുമായി വിജിലന്‍സിനെ സമീപിച്ചത്. തന്റെ നോമിനിക്ക് ഉപഭോക്തൃ ഫോറം പ്രസിഡന്റായി നിയമനം നല്‍കണമെന്നു മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നതായി ബാലകൃഷ്ണപിള്ള സമ്മതിച്ചിരുന്നതായും അനൂപ് ജേക്കബ് ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.