റാഗിംഗ് നടന്നെന്നു കായികതാരങ്ങള്‍; ജസ്റീസ് സിറിയക് ജോസഫ് മൊഴിയെടുത്തു
Saturday, May 23, 2015 12:36 AM IST
ആലപ്പുഴ: സായി പരിശീലനകേന്ദ്രത്തില്‍ കൂട്ട ആത്മഹത്യക്കു ശ്രമിച്ചു ചികിത്സയിലായിരുന്ന കുട്ടികളെ ഡിസ്ചാര്‍ജ് ചെയ്തു. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമായതോടെയാണ് ഇവരെ ഡിസ്ചാര്‍ജ് ചെയ്തത്. പരിശീലന കേന്ദ്രത്തിലെ മുതിര്‍ന്ന കായികതാരങ്ങളുടെ റാഗിംഗാണു തങ്ങളെ ഇതിനു പ്രേരിപ്പിച്ചതെന്നാണ് ആശുപത്രി വിട്ടശേഷം മൂന്നു പേരും മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞത്.

സായി അധികൃതരുടെ ഭാഗത്തുനിന്നു തങ്ങള്‍ക്കു പൂര്‍ണ അവഗണനയാണ് ഉണ്ടായത്. സംഭവത്തിന്റെ തൊട്ടടുത്ത ദിവസം സായിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ആശുപത്രിയില്‍ എത്തിയതല്ലാതെ മറ്റാരും പിന്നീടു തിരിഞ്ഞുനോക്കിയിട്ടില്ല. ഡിസ്ചാര്‍ജ് ചെയ്ത സമയത്തും സായിയില്‍നിന്ന് ആരുമെത്തിയിരുന്നില്ല.

ഇന്നലെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റീസ് സിറിയക് ജോസഫ് ആശുപത്രിയിലെത്തി കുട്ടികളില്‍നിന്നു മൊഴിയെടുത്തു. രാവിലെ 11.45ഓടെ ആരംഭിച്ച മൊഴിയെടുപ്പ് രണ്ടു മണിക്കൂറോളം നീണ്ടു. കുട്ടികളെ കൂടാതെ രക്ഷാകര്‍ത്താക്കളില്‍നിന്നും കമ്മീഷന്‍ വിവരങ്ങള്‍ ശേഖരിച്ചു. സംഭവത്തില്‍ അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയതായി ജസ്റീസ് സിറിയക് ജോസഫ് മാധ്യമങ്ങളോടു പറഞ്ഞു. അന്വേഷണം ശരിയായ ദിശയിലാണു നടക്കുന്നത്. കാലതാമസം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും സംസ്ഥാന സര്‍ക്കാരും നടത്തുന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ചികിത്സ സംബന്ധിച്ച് അവഗണന ഉണ്ടായിട്ടുണ്േടായെന്നും കമ്മീഷന്‍ പരിശോധിച്ചു. എന്നാല്‍, ഏതെങ്കിലും തരത്തിലുള്ള അവഗണനയോ വീഴ്ചയോ ഉണ്ടായതായി സൂചനയില്ല. യഥാസമയം മതിയായ ചികിത്സ നല്‍കിയതായാണു മനസിലാക്കാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.