കുട്ടികളെ കൊണ്ടുവന്ന സംഭവം: സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
Saturday, May 23, 2015 1:21 AM IST
കൊച്ചി: വിവിധ സംസ്ഥാനങ്ങളില്‍നിന്നായി മതിയായ രേഖകളില്ലാതെ കുട്ടികളെ കൊച്ചിയിലെത്തിച്ച സംഭവത്തില്‍ കുട്ടികളുടെ സ്വന്തം ജില്ലകളിലെ ശിശുക്ഷേമ സമിതിയുടെ (സിഡബ്ള്യുസി) സമ്മതപത്രം പത്തു ദിവസത്തിനകം ഹാജരാക്കണമെന്ന് എറണാകുളം സിഡബ്ള്യുസി നിര്‍ദേശിച്ചു.

മരട് നെട്ടൂരിലെ ഖദീജത്തുള്‍ കുബ്റാ ഇസ്ലാമിക് കോംപ്ളക്സിലെ യത്തീംഖാനയിലേക്കാണു കുട്ടികളെ കൊണ്ടുവന്നത്. രേഖകള്‍ ഹാജാരാക്കാത്തതിനാല്‍ കുട്ടികളെ ഇപ്പോള്‍ ഇടപ്പള്ളിയിലെ കെ.പി. അബൂബക്കര്‍ മൌലവി മെമ്മോറിയല്‍ ഓര്‍ഫനേജിലാണു താമസിപ്പിച്ചിരിക്കുന്നത്. ബിഹാര്‍, ഹരിയാന, ഡല്‍ഹി, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നുള്ള 29 കുട്ടികളെയാണു കൊണ്ടുവന്നത്. ഇതില്‍ 20 കുട്ടികള്‍ മരടിലെ യത്തീംഖാനയിലെ അന്തേവാസികളാണ്. പുതുതായി ഒന്‍പതു കുട്ടികളെയാണു കൊണ്ടുവന്നത്. 29 കുട്ടികളുടെയും എല്ലാ രേഖകളും ഇന്നലെ ശിശുക്ഷേമ സമിതിക്കു മുമ്പാകെ ഹാജരാക്കിയിട്ടുണ്െടന്നു ഖദീജത്തുള്‍ കുബ്റാ ഇസ്ലാമിക് കോംപ്ളക്സ് അധികൃതര്‍ അറിയിച്ചു.

കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റ്, മാതാപിതാക്കളുടെ വരുമാന സര്‍ട്ടിഫിക്കറ്റ്, ഐഡി പ്രൂഫ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, ഡെസ്റിറ്റ്യൂട്ട് സര്‍ട്ടിഫിക്കറ്റ് എന്നിവയും നിലവിലെ അന്തേവാസികളായ 20 കുട്ടികള്‍ പഠിക്കുന്ന മരട് സെന്റ് മേരീസ് സ്കൂളില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റുകളുമാണു ഹാജരാക്കിയത്. എന്നാല്‍, കുട്ടികളുടെ സ്വന്തം ജില്ലകളിലെ ശിശുക്ഷേമ സമിതിയുടെ സമ്മതപത്രം ഹാജരാക്കണമെന്നാണ് എറണാകുളം സമിതി നിര്‍ദേശിച്ചിരിക്കുന്നത്. ജൂണ്‍ ഒന്നിന് മുമ്പായി രേഖകള്‍ ഹാജരാക്കാനാണു നിര്‍ദേശിച്ചിരിക്കുന്നതെന്ന് സിഡബ്ള്യുസി ചെയര്‍പേഴ്സണ്‍ പദ്മജ നായര്‍ പറഞ്ഞു.


രേഖകള്‍ ഹാജരാക്കുന്നതു വരെ ഇടപ്പള്ളിയിലെ അനാഥാലയത്തില്‍ തന്നെ കുട്ടികളെ പാര്‍പ്പിക്കും. അതേസമയം, പത്തു ദിവസത്തിനകം ഇത്രയും കുട്ടികളുടെ രേഖകള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടാണെന്നു യത്തീംഖാന അധികൃതര്‍ പറയുന്നു. പലയിടങ്ങളിലും സിഡബ്ള്യുസി സജീവമല്ല.

അതിനാല്‍ ഇത്രയും ചുരുങ്ങിയ സമയംകൊണ്ടു രേഖകള്‍ ലഭിക്കുക ബുദ്ധിമുട്ടാണെന്നും കൂടുതല്‍ സമയം ആവശ്യപ്പെടുമെന്നും അവര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.