തത്കാലം വെടിനിര്‍ത്തല്‍; ബിജു രമേശിനു പിന്തുണ
തത്കാലം വെടിനിര്‍ത്തല്‍; ബിജു രമേശിനു പിന്തുണ
Sunday, May 24, 2015 11:29 PM IST
സ്വന്തം ലേഖകന്‍

കൊച്ചി: ബാറുമായി ബന്ധപ്പെട്ട് ആര്‍ക്കൊക്കെ പണം നല്‍കിയെന്നു വ്യക്തമാക്കുന്ന കണക്ക് അടുത്ത എക്സിക്യൂട്ടീവ് യോഗത്തില്‍ വയ്ക്കാമെന്ന ഉറപ്പില്‍ ഒന്നിച്ചു മുന്നോട്ടുപോകാന്‍ കേരള ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷനില്‍ ധാരണ. ഇന്നലെ പാലാരിവട്ടത്തെ റെനൈ കൊച്ചി ഹോട്ടലില്‍ നാലര മണിക്കൂറോളം നീണ്ട എക്സിക്യൂട്ടീവ് യോഗത്തില്‍ കടുത്ത വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് ഈ തീരുമാനം.യോഗത്തില്‍ ബിജു രമേശ് ഉയര്‍ത്തിയ ആവശ്യങ്ങള്‍ക്കു മേല്‍ക്കൈ ലഭിച്ചതായാണു സൂചന.

ബിജു രമേശിന് എല്ലാ പിന്തുണയും സംഘടന നല്‍കുമെന്ന് എക്സിക്യൂട്ടീവ് യോഗത്തിനു ശേഷം അസോസിയേഷന്‍ പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണി വ്യക്തമാക്കി. കോഴക്കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘം ആവശ്യപ്പെടുകയാണെങ്കില്‍ കൂടുതല്‍ തെളിവുകള്‍ നല്‍കും. പണം നല്‍കിയത് അടക്കമുള്ള ഏതു വിവരം ആവശ്യപ്പെട്ടാലും സംഘടനയുടെ കൈയിലുള്ളവ കൈമാറും. ആവശ്യപ്പെട്ടാല്‍ മൊഴി നല്‍കാനും തയാറാണ്.


മന്ത്രിമാര്‍ക്കു പണം നല്‍കിയെന്ന കാര്യം വെളിപ്പെടുത്തുമോയെന്ന് ആരാഞ്ഞപ്പോള്‍ തങ്ങളുടെ പക്കലുള്ള എല്ലാ തെളിവുകളും കൈമാറുമെന്നും ഇപ്പോള്‍ കൂടുതല്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും രാജ് കുമാര്‍ ഉണ്ണി പറഞ്ഞു. നുണപരിശോധനയ്ക്കു ഹാജരാകുന്നതു മെഡിക്കല്‍ ഉപദേശം അനുസരിച്ചു തീരുമാനിക്കും. രണ്ടുപേര്‍ ഇതിനകം തന്നെ മെഡിക്കല്‍ ഉപദേശം തേടിയിട്ടുണ്ട്. ബാര്‍ സംബന്ധിച്ച കേസുകള്‍ നടത്തുന്നതിനായി പ്രഗല്ഭ അഭിഭാഷകരെ നിയോഗിക്കും. ബാറുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളില്‍ കടുത്ത അമര്‍ഷവും പ്രതിഷേധവും യോഗം രേഖപ്പെടുത്തി. യോഗം അംഗീകരിച്ച പ്രമേയം രാജ്കുമാര്‍ ഉണ്ണി മാധ്യമങ്ങള്‍ക്കു മുന്നില്‍ വായിച്ചു.

അടുത്ത എക്സിക്യുട്ടീവ് യോഗത്തില്‍ സെക്രട്ടറി വ്യക്തമായ കണക്ക് അവതരിപ്പിക്കാമെന്ന് ഉറപ്പു നല്‍കിയതായി ഔദ്യോഗിക വിഭാഗത്തോടു ഭിന്നിച്ചുനില്‍ക്കുന്ന വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശും വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.