സ്കൂള്‍ ഘടനാമാറ്റം: സര്‍ക്കാര്‍ ഒഴിഞ്ഞു മാറരുതെന്നു മാനേജര്‍മാര്‍
Sunday, May 24, 2015 11:44 PM IST
തൃശൂര്‍: സ്കൂള്‍ പഠനഘട്ടം ഏകീകരിക്കുന്നതിന്റെ ഭാഗമായുള്ള ഘടനാമാറ്റത്തില്‍നിന്നു കേരളം ഒഴിഞ്ഞുമാറരുതെന്നു തൃശൂരില്‍ ചേര്‍ന്ന എയ്ഡഡ് എല്‍പി, യുപി സ്കൂള്‍ മാനേജര്‍മാരുടെ സംസ്ഥാന യോഗം ആവശ്യപ്പെട്ടു.

കേരള വിദ്യാഭ്യാസ അവകാശന നിയമം 2010ലാണ് നിലവില്‍ വന്നതെങ്കിലും 1986 മുതല്‍ ഘടനാമാറ്റത്തിനായുള്ള കേന്ദ്ര നിര്‍ദേശമുള്ളതാണെന്നും സംസ്ഥാനത്തെ മാറിമാറിവന്ന സര്‍ക്കാരുകള്‍ വിവിധ കാലങ്ങളില്‍ നിയോഗിച്ച കെഇആര്‍ പരിഷ്കരണ സമിതികള്‍ അവരുടെ റിപ്പോര്‍ട്ടുകളില്‍ ഘടനാമാറ്റം വേണമെന്ന് എടുത്തു പറഞ്ഞിട്ടുള്ളതാണെന്നും യോഗം ചൂണ്ടിക്കാട്ടി.

കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കുമ്പോള്‍ എല്‍പിയില്‍ അഞ്ചാം ക്ളാസും യുപിയില്‍ എട്ടാം ക്ളാസും തുടങ്ങേണ്ടതുണ്ട്. എന്നാല്‍, ഘടനാമാറ്റം ഉള്‍പ്പെടെ പല പരിഷ്കാരങ്ങളും ഒഴിവാക്കാനുള്ള ശ്രമമാണു സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നു യോഗം കുറ്റപ്പെടുത്തി.


സിഎംഎസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ചേര്‍ന്ന യോഗം കേരള എയ്ഡഡ് സ്കൂള്‍ മാനേജേഴ്സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.സി.സാജന്‍ ഉദ്ഘാടനം ചെയ്തു. വി.വിശ്വനാഥന്‍ കുത്തന്നൂര്‍ അധ്യക്ഷത വഹിച്ചു.

ടി.എന്‍.ലളിത, വര്‍ഗീസ് മുല്ലപ്പാടം, ദാസന്‍ മാത്തൂര്‍, വി.കെ.രാജേന്ദ്രബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.