അധ്യാപക- വിദ്യാര്‍ഥി അനുപാതം സ്പെഷല്‍ സ്കൂളുകളില്‍ പുതുക്കി
Sunday, May 24, 2015 11:49 PM IST
തളിപ്പറമ്പ്: സ്പെഷല്‍ സ്കൂളുകളിലെ അധ്യാപക- അനധ്യാപക-വിദ്യാര്‍ഥി അനുപാതം പുതുക്കി നിശ്ചയിച്ചും നിലവിലെ ഉത്തരവുകളില്‍ ഭേദഗതി വരുത്തിയും സര്‍ക്കാര്‍ ഉത്തരവിട്ടു.

സര്‍ക്കാര്‍-എയ്ഡഡ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന അന്ധ-ബധിര വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്പെഷല്‍ സ്കൂളുകളിലെ നിലവിലുള്ള അധ്യാപക- വിദ്യാര്‍ഥി അനുപാതം 1: 5 2:15, 3:25 എന്നതാണ്. ഇതു യഥാക്രമം 1:5, 2:11, 3:16 എന്ന അനുപാതത്തില്‍ കുറവുചെയ്തു. മേട്രണ്‍- വിദ്യാര്‍ഥി അനുപാതം 1:50 എന്നത് 1:40 ആയും കുക്ക്-വിദ്യാര്‍ഥി അനുപാതം 1:35ല്‍നിന്നും 1 :30 ആയും കുറച്ചിട്ടുണ്ട്. നിലവിലുണ്ടായിരുന്ന ഉത്തരവില്‍ മാറ്റം വരുത്താത്ത പക്ഷം സര്‍ക്കാര്‍- എയ്ഡഡ് മേഖലയിലെ സ്പെഷല്‍ സ്കൂളുകളില്‍ ജോലിചെയ്തു വരുന്ന നിരവധി അധ്യാപക- അനധ്യാപകര്‍ തസ്തിക നഷ്ടം കാരണം പുറത്തു പോകേണ്ടിവരുമെന്നു ചൂണ്ടിക്കാണിച്ച് എയ്ഡഡ് സ്കൂള്‍ മാനേജര്‍മാരും അധ്യാപക സംഘടനകളും നല്‍കിയ നിവേദനങ്ങള്‍ പരിഗണിച്ചാണു തീരുമാനം. കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ളൈന്‍ഡും അനുപാതം കുറയ്ക്കണമെന്നാവശ്യപ്പെട്ടു സര്‍ക്കാരിലേക്കു നിവേദനങ്ങള്‍ നല്‍കിയിരുന്നു. അടിസ്ഥാന അനുപാതമായ 1:5 എന്നതില്‍ മാറ്റം വരുത്തിയിട്ടില്ല.


ഒരു സ്കൂളിന് അംഗീകാരം കിട്ടണമെങ്കില്‍ ഒരു ക്ളാസില്‍ കുറഞ്ഞത് അഞ്ചു കുട്ടികള്‍ വേണം. നിലവിലുള്ള നിയമമനുസരിച്ചു പൊതുവിദ്യാലയങ്ങളില്‍ ഒരു കുട്ടിയെങ്കിലും ഉണ്െടങ്കില്‍ ഒരു ഡിവിഷന്‍ നിലനിര്‍ത്താന്‍ അനുവദിക്കുന്നുണ്ട്. ഈ ആനുകൂല്യം സ്പെഷല്‍ സ്കൂളുകള്‍ക്കും ബാധകമാക്കിയും ഉത്തരവിട്ടിട്ടുണ്ട്.

നിലവില്‍ നിയമനാംഗീകാരം ലഭിച്ചിട്ടുള്ള സ്പെഷല്‍ സ്കൂളുകളിലെ അധ്യാപകരെ സംരക്ഷിക്കാനായി അധ്യാപക- വിദ്യാര്‍ഥി അനുപാതത്തില്‍ മാറ്റം വരുത്തിയതെന്ന് ഉത്തരവില്‍ പറയുന്നുണ്ട്. പുതുതായി നിയമനം ലഭിക്കുന്നവര്‍ക്കു പഴയ അനുപാതമായ 1 :5, 2:15, 3: 25 എന്നതായിരിക്കും പരിഗണിക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.