തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് അനുമതി
Monday, May 25, 2015 12:32 AM IST
തോമസ് വര്‍ഗീസ്

തിരുവനന്തപുരം: സംസ്ഥാനത്തു സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി കരള്‍മാറ്റ ശസ്ത്രക്രിയ നടത്താനുള്ള അനുവാദം തിരുവനന്തപുരം മെഡിക്കല്‍ കോളജിനു ലഭിച്ചു. ആഴ്ചകള്‍ക്കുള്ളില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആദ്യ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തും. ഇതിനായുള്ള രോഗികളുടെ ലിസ്റും തയാറായി.

സ്വകാര്യ ആശുപത്രിയില്‍ 25 ലക്ഷത്തിലധികം രൂപ ചെലവു വരുന്ന ഈ ശസ്ത്രക്രിയ 10 ലക്ഷം രൂപയില്‍ താഴെ ചെലവില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ചെയ്യാന്‍ കഴിയും. മെഡിക്കല്‍ കോളജില്‍ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കായി തയാറാക്കിയ സൂപ്പര്‍ സ്പെഷാലിറ്റി ബ്ളോക്കും മറ്റ് അനുബന്ധ സഹസംവിധാനങ്ങളും സന്ദര്‍ശിച്ചു ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍ (ഡിഎംഇ) ആണ് ശസ്ത്രക്രിയ നടത്താനുള്ള ലൈസന്‍സ് നല്കിയത്.

ലൈസന്‍സ് ലഭിച്ചതിനെത്തുടര്‍ന്ന് ഓരോ രോഗിയുടെയും അവസ്ഥ പരിശോധിച്ചശേഷം കരള്‍ അനുവദിക്കുന്നതിനായുള്ള കേരളാ നെറ്റ് വര്‍ക്ക് ഓഫ് ഓര്‍ഗന്‍ ഷെയറിംഗ് (കെഎന്‍ഒഎസ്) തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഉടനടി ശസ്ത്രക്രിയ നടത്തേണ്ട ആറു രോഗികളുടെ പട്ടികയും നല്കി. കരള്‍ ലഭ്യമാകുന്നതിന് അനുസരിച്ച് ഈ രോഗികളെ ശസ്ത്രക്രിയയ്ക്കു വിധേയരാക്കും.

തുടക്കത്തില്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയുമായി ഏര്‍പ്പെടുത്തിയ ധാരണാപത്രം അനുസരിച്ചാണു ശസ്ത്രക്രിയ നടത്തുക. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്കു പൂര്‍ണ പരിശീലനം ലഭ്യമാകുന്നതുവരെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സേവനം ഈ ശസ്ത്രക്രിയയ്ക്കു ലഭ്യമാക്കും. 12 മുതല്‍ 18 മണിക്കൂര്‍വരെ നീണ്ടു നില്ക്കുന്നതാണ് കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ.


കഴിഞ്ഞ ഡിസംബറില്‍ തിരുവനന്തപുരം മെഡിക്കല്‍കോളജില്‍ ഈ ശസ്ത്രക്രിയ നടത്തുമെന്നു പ്രഖ്യാപനം വന്നതാണ്. എന്നാല്‍, ശസ്ത്രക്രിയാ യൂണിറ്റിനു ലൈസന്‍സ് ലഭ്യമായില്ല. ഒടുവില്‍ നിരവധി കടമ്പകള്‍ മറികടന്നാണ് ഈ ശസ്ത്രക്രിയയ്ക്കുള്ള അനുമതി നേടിയെടുത്തത്. അത്യാധുനിക സംവിധാനങ്ങളുള്ള ഓപ്പറേഷന്‍ തിയറ്റര്‍ ബ്ളോക്കില്‍ അതിനൂതനമായ ഐസിയു, എയര്‍ കണ്ടീഷന്‍ സംവിധാനങ്ങളാണു തയാറാക്കിയിട്ടുള്ളത്. കോടിക്കണക്കിനു രൂപ മുടക്കിയാണ് അത്യാധുനിക സൌകര്യങ്ങള്‍ ഒരുക്കിയത്.

ദക്ഷിണേന്ത്യയില്‍ സര്‍ക്കാര്‍ മേഖലയില്‍ കരള്‍മാറ്റല്‍ ശസ്ത്രക്രിയ നടത്തുന്ന രണ്ടാമത്തെ സംസ്ഥാനമാണു കേരളം. മസ്തിഷ്ക മരണം സംഭവിച്ചവരില്‍ നിന്നുള്ള കരളാണു ശസ്ത്രക്രിയയ്ക്കു വിധേയരാകുന്ന രോഗികള്‍ക്കായി ഉപയോഗിക്കുന്നത്. വാഹനാപകടങ്ങളില്‍പെട്ട് മസ്തിഷ്ക മരണം സംഭവിക്കുന്നതിലേറെപ്പേരും എത്തുന്നത് മെഡിക്കല്‍ കോളജില്‍ ആയതിനാല്‍ കരള്‍ ലഭിക്കാനുള്ള സാധ്യതയും ഏറെയാണ്. ആദ്യഘട്ടമായി പ്രതിവര്‍ഷം 25 രോഗികള്‍ക്കു വരെ ശസ്ത്രക്രിയ നടത്താന്‍ കഴിയുന്ന രീതിയിലുള്ള സൌകര്യമാണ് ഒരുക്കിയിട്ടുള്ളത്. ഗ്യാസ്ട്രോഎന്ററോളജി ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തിലാണു പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.