നിരോധനം പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ബാധിക്കില്ലെന്നു കേന്ദ്രസര്‍ക്കാര്‍
Tuesday, May 26, 2015 1:21 AM IST
കൊച്ചി: ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കു പുറത്തെ തനതു സമുദ്ര സാമ്പത്തിക മേഖലയിലാണു കേന്ദ്രസര്‍ക്കാര്‍ സമ്പൂര്‍ണ മത്സ്യബന്ധന നിരോധനം ഏര്‍പ്പെടുത്തിയതെന്നും പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഇതു പ്രതികൂലമായി ബാധിക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.

മത്സ്യങ്ങളുടെ പ്രജനനകാലം മുന്‍നിര്‍ത്തി പരമ്പരാഗത മത്സ്യബന്ധനം ഉള്‍പ്പെടെയുള്ളവ പൂര്‍ണമായും നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരേ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ വിശദീകരണം നല്‍കിയത്. സംസ്ഥാന സര്‍ക്കാര്‍ വിശദീകരണത്തിനു കൂടുതല്‍ സമയം തേടിയതിനാല്‍ ചീഫ് ജസ്റീസ് അശോക് ഭൂഷണ്‍, ജസ്റീസ് എ.എം. ഷെഫീഖ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കാന്‍ മാറ്റി. കേന്ദ്രസര്‍ക്കാര്‍ സമ്പൂര്‍ണ മത്സ്യബന്ധന നിരോധനം പ്രഖ്യാപിച്ചത് ഇന്ത്യയുടെ തനതു സമുദ്ര സാമ്പത്തിക മേഖലയിലാണ്.


കേരളത്തിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ മീന്‍ പിടിക്കുന്നതു സമുദ്രാതിര്‍ത്തിയിലുള്‍പ്പെട്ട 12 നോട്ടിക്കല്‍ മൈലിനുള്ളിലാണ്. സംസ്ഥാന സര്‍ക്കാരിന്റെ അധികാരപരിധിയിലാണ് ഈ പ്രദേശം. കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്ന തനതു സമുദ്ര സാമ്പത്തികമേഖല ഈ സമുദ്രാതിര്‍ത്തിക്കു പുറത്താണ്. അതുകൊണ്ടുതന്നെ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഉത്തരവു ബാധിക്കില്ല. വിദേശ മത്സ്യബന്ധന ബോട്ടുകളെയും മറ്റും ഫലപ്രദമായി തടയുന്നതിനും രാജ്യസുരക്ഷ ഉറപ്പാക്കാനുമാണു മണ്‍സൂണ്‍ കാലത്തെ ഈ ഉത്തരവുകൊണ്ടു കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധി ജഗദീഷ് ലക്ഷ്മണ്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.