കുഞ്ഞു ഷെഫീഖിനു സാന്ത്വനമേകി മമ്മൂട്ടിയും
കുഞ്ഞു ഷെഫീഖിനു സാന്ത്വനമേകി മമ്മൂട്ടിയും
Thursday, May 28, 2015 12:23 AM IST
തൊടുപുഴ: കുമളിയില്‍ രണ്ടാനമ്മയുടേയും പിതാവിന്റേയും ക്രൂര മര്‍ദനത്തിനിരയായി മരണത്തില്‍ നിന്നും ജീവിതത്തിലേക്ക് തിരിച്ചെത്തി അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയില്‍ കഴിയുന്ന ഷഫീക്കിനു സാന്ത്വനമേകി നടന്‍ മമ്മൂട്ടിയും എത്തി.

കമല്‍ സംവിധാനം ചെയ്യുന്ന ഉട്ടോപ്യായിലെ രാജാവെന്ന സിനിമ ലൊക്കേഷനില്‍ നിന്നാണു മമ്മൂട്ടിയെത്തിയത്. അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളും ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരും മാനേജ്മെന്റും ചേര്‍ന്നു മമ്മൂട്ടിയെ സ്വീകരിച്ചു. മുറിയിലെത്തി ഷഫീക്കിനെ കെട്ടിപ്പുണര്‍ന്ന മമ്മൂട്ടി, ഷഫീക്കിനെ ചികിത്സിക്കുന്ന ശിശുരോഗ വിദഗ്ധനും അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളജ് ഡയറക്ടറുമായ ഡോ.കെ .പി. ഷിയാസിനോട് രോഗവിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പിന്നീടുള്ള ഷഫീക്കിന്റെ പ്രകടനമായിരുന്നു മമ്മൂട്ടിയെ അത്ഭുതപ്പെടുത്തിയത്.

വല്ല്യേട്ടന്‍ സിനിമയിലേയും പഴശിരാജ സിനിമയിലേയും ഡയലോഗുകള്‍ കട്ടിലില്‍ കിടന്ന് ഷഫീക്ക് അഭിനയിച്ചു കാണിച്ചതോടെ മമ്മൂട്ടിക്ക് വാത്സല്യം കൂടി. കൈ നിറയെ സമ്മാനങ്ങളും പുത്തനുടുപ്പുകള്‍ വാങ്ങാനുള്ള പണവും ഷഫീക്കിന്റെ കൈയില്‍ നല്‍കി. അല്‍ അസ്ഹര്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റിറ്റ്യൂഷന്‍ ചെയര്‍മാന്‍ കെ.എം. മൂസ, മാനേജിംഗ് ഡയറക്ടര്‍ കെ.എം. മിജാസ് എന്നിവരോടും കുട്ടിയെ ഏറ്റെടുക്കാന്‍ കാണിച്ച സന്‍മനസിനും നന്ദി പറഞ്ഞു.


പോറ്റമ്മയായ രാഗിണിയോട് ഷഫീക്കിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ചോദിക്കാന്‍ മമ്മൂട്ടി മറന്നില്ല. സിനിമാക്കാരായ ഹസീബ് അനീഫ്, നൌഷാദ് ആലത്തൂര്‍, കബീര്‍ ആരക്കുഴ, സഞ്ജു വൈക്കം എന്നിവരും മമ്മൂട്ടിയോടൊപ്പം ഉണ്ടായിരുന്നു. യാത്ര പറഞ്ഞ് മമ്മൂട്ടിയിറങ്ങാനൊരുങ്ങുമ്പോള്‍ ഷഫീക്കിന്റെ വക ഒരു ഫ്ളയിംഗ് കിസ് അതേ രീതിയില്‍ തന്നെ മമ്മൂട്ടിയും തിരിച്ചുനല്‍കി .


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.