മാണിയെ രക്ഷിക്കാന്‍ വിജിലന്‍സിന്റെ ഉന്നതതലത്തില്‍ മാറ്റം വരുത്താന്‍ ആലോചന: കോടിയേരി
മാണിയെ രക്ഷിക്കാന്‍ വിജിലന്‍സിന്റെ ഉന്നതതലത്തില്‍ മാറ്റം വരുത്താന്‍ ആലോചന: കോടിയേരി
Thursday, May 28, 2015 12:31 AM IST
തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ മന്ത്രി കെ.എം. മാണിയെ രക്ഷിക്കാനായി വിജിലന്‍സിന്റെ ഉന്നതതലത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ശ്രമം നടത്തുകയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാഷ്ട്രീയസമര്‍ദ്ദത്തിലൂടെ കുറ്റപത്രത്തില്‍നിന്നു പേരൊഴിവാക്കാന്‍ മാണി ശ്രമം നടത്തുകയാണെന്നു കോടിയേരി ആരോപിച്ചു. മാണിക്കെതിരേയുള്ള മൊഴിയുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിനെതിരേ കുറ്റപത്രം നല്‍കാമായിരുന്നു. പണം മാണിക്കു നല്‍കിയതു കണ്െടന്നു പറഞ്ഞ സാക്ഷിയുടെ നുണപരിശോധന പുറത്തുവന്നിട്ടും കുറ്റപത്രം വൈകിപ്പിക്കുന്നു. മൊഴി ചോര്‍ന്നതിന്റെ പേരില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട സര്‍ക്കാര്‍ നടപടി അസാധാരണമാണെന്നും മീറ്റ് ദ പ്രസില്‍ പങ്കെടുത്തു കോടിയേരി പറഞ്ഞു.

കേരളത്തെ അഴിമതി സംസ്ഥാനമായി മാറ്റിയെന്നതാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നാലു വര്‍ഷത്തെ പ്രധാന ഭരണനേട്ടം. അഴിമതിയാണു സര്‍ക്കാരിന്റെ മുഖമുദ്ര. പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഭരണമുന്നണിപോലും സാക്ഷ്യപ്പെടുത്തുന്നു. അഴിമതിക്കാര്‍ക്കു സംരക്ഷണം നല്‍കുന്ന മുഖ്യമന്ത്രിയായി ഉമ്മന്‍ചാണ്ടി മാറിയിരിക്കുന്നു. മാണിക്കും ബാബുവിനും ബാറുടമകള്‍ പണം നല്‍കിയത് ഉമ്മന്‍ചാണ്ടി അറിഞ്ഞാണ്. സംസ്ഥാനത്തെ ഒരു മന്ത്രിക്കും മുഖ്യമന്ത്രിയെ ഭയമില്ല. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ നോക്കുകുത്തിയാക്കി ഉമ്മന്‍ചാണ്ടി സംസ്ഥാനത്ത് അഴിമതി ഭരണം നടത്തുകയാണെന്നും അഞ്ചു വര്‍ഷം എങ്ങനെയും ഭരണത്തില്‍ കടിച്ചുതൂങ്ങുകയാണു മുഖ്യമന്ത്രിയുടെ ലക്ഷ്യമെന്നും കോടിയേരി പറഞ്ഞു.


തികഞ്ഞ ആത്മവിശ്വാസ ത്തോടെയാണു ഇടതുമുന്നണി അരുവിക്കര ഉപതെരഞ്ഞെടുപ്പിനെ നേരിടുന്നത്. നിലവിലെ മുന്നണി സംവിധാനത്തില്‍ മികച്ച വിജയം കൈവരിക്കാനാകുമെന്നാണു പ്രതീക്ഷ. അരുവിക്കരയിലെ സ്ഥാനാര്‍ഥിയെ സംബന്ധിച്ചു നാളെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചര്‍ച്ച ചെയ്യും. 31-നു ചേരുന്ന എല്‍ഡിഎഫ് യോഗത്തോടെ തെരഞ്ഞെടുപ്പു കാര്യങ്ങളില്‍ വ്യക്തതയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.